Categories
Kasaragod Kerala Literature main-slider top news

ഇന്ത്യൻ സർക്കസ് കുലപതി ജമിനി ശങ്കരൻ അന്തരിച്ചു

ജംബോ, ജമിനി സർക്കസ് സ്ഥാപകൻ ജമിനി ശങ്കരൻ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. 99 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു വീട്ടിൽ വിശ്രമത്തിൽ ആയിരുന്നു അദ്ദേഹം. സംസ്കാരം മറ്റന്നാൾ നടക്കും. ഇന്ത്യൻ സർക്കസിന്റെ കുലപതി എന്നാണ് അറിയപ്പെടുന്ന ജമിനി ശങ്കരന്‍ ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളടക്കം 5 സർക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു.

ഇന്ത്യൻ സർക്കസിനെ ലോക ശ്രദ്ധയിൽ കൊണ്ടു വന്നവരിൽ പ്രമുഖനായിരുന്നു ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ. 1951 ൽ ആണ് ജമിനി ശങ്കരൻ സൂറത്തിനടുത് ബില്ലിമോറിയിൽ ജമിനി സർക്കസ് തുടങ്ങിയത്. പിന്നീട് 1977 ഒക്ടോബർ 2 ന് ജംബോ സർക്കസും തുടങ്ങി. കണ്ണൂർ വാരത്ത് 1924 ജൂൺ 13 ആയിരുന്നു ജനനം.

രണ്ടാം ലോകമഹായുദ്ധകാലത്ത് സൈന്യത്തില്‍ വയര്‍ലെസ് വിഭാഗത്തില്‍ നാലുകൊല്ലം സേവനം ചെയ്തിട്ടുണ്ട് എം വി ശങ്കരന്‍. സൈനിക ജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തിയ ശേഷം സര്‍ക്കസിന്‍റെ ലോകത്തിലേക്ക് സജീവമാവുകയായിരുന്നു. ട്രെപ്പീസ് ഹൊറിസോണ്ടല്‍ ഇനങ്ങളിലെ പ്രകടനം അദ്ദേഹത്തിന് ഏറെ ആരാധകരെ സൃഷ്ടിച്ചു. ബോസ് ലയണ്‍ സര്‍ക്കസില്‍ കലാകാരനായി തുടങ്ങിയ അദ്ദേഹം പിന്നീട് ഗ്രേറ്റ് റെയ്മന്‍ സര്‍ക്കസിലെത്തി. അഞ്ച് വര്‍ഷത്തോളം സര്‍ക്കസ് കലാകാരനായി ജീവിച്ച ശേഷമാണ് സ്വന്തം സര്‍ക്കസ് കമ്പനി തുടങ്ങാനുള്ള ശ്രമങ്ങള്‍ അദ്ദേഹം ആരംഭിച്ചത്.

മഹാരാഷ്ട്രയിലെ വിജയ സര്‍ക്കസ് വാങ്ങി വിപുലീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് ശങ്കരന്‍ ജെമിനി ശങ്കരനായത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സര്‍ക്കസ് കമ്പനിയായി ജെമിനി വളര്‍ന്നത് ശരവേഗത്തിലായിരുന്നു.പിന്നീടാണ് ജെമിനിയുടെ സഹോദര സ്ഥാപനമായി ജംബോ സര്‍ക്കസ് ആരംഭിച്ചത്. സര്‍ക്കസിനൊപ്പം നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു.

Categories
Kasaragod Latest news Literature main-slider top news

മടിക്കൈ തെക്കൻ ബങ്കളം ശ്രീ രക്തേശ്വരി ക്ഷേത്രം പ്രതിഷ്ഠദിന കളിയാട്ട മഹോത്സവത്തിനു കലവറ ഘോഷയാത്ര എത്തി.

മടിക്കൈ തെക്കൻ ബങ്കളം ശ്രീ രക്തേശ്വരി ക്ഷേത്രം പ്രതിഷ്ഠ ദിനവും കളിയാട്ടമഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ടു തെക്കൻ ബങ്കളം ശ്രീ മുത്തപ്പൻ ക്ഷേത്ര പരിസരത്ത് നിന്നും വർണ്ണ ശബളമായ ഘോഷയാത്ര എത്തി.

ഇന്ന് വൈകുന്നേരം 4മണിക്ക് ഇ കെ നായനാർ വായനശാല ഗ്രന്ഥലയം വനിതാ വിഭാഗം പൂരക്കളി

തുടർന്ന് ദീപാരാധന

തിടങ്ങൽ

വിവിധ തെയ്യങ്ങളുടെ തോറ്റം പുറപ്പാട്

രാത്രീ :9.30ന്

മാതൃ സമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര

രാത്രി 10ന് എസ് എസ് ഓർക്കസ്ട്രാ പയ്യന്നൂർ അവതരിപ്പിക്കുന്ന ഗാന മേള

2023ഏപ്രിൽ 23ന് ഞായർ

പുലർച്ചെ 3മണിക്ക് ഗുരുതി പൂജ

4മണിക്ക് രക്തേശ്വരിയമ്മയുടെ പുറപ്പാട്

രാവിലെ 9മണിക്ക് രക്ത ചാമുണ്ഡിയമ്മയുടെ പുറപ്പാട്

12 മണി മുതൽ അന്നദാനം

2മണിക്ക് കാര ഗുളികന്റെ പുറപ്പാട്

4മണിക്ക് വിഷ്ണു മൂർത്തിയുടെ പുറപ്പാട്

തുടർന്ന് തുലാഭാരം

Categories
Editors Pick Literature

ഗാന്ധിയുഗത്തിന്റെ ഉദയം ഒരു ചരിത്രാന്വേഷണം. സുധാമേനോൻ സോഷ്യലിസ്റ്റ് യൂത്തിൽ എഴുതിയ ലേഖനം

സോഷ്യലിസ്റ്റ് യൂത്ത് മാസികയിൽ സുധാ മേനോൻ എഴുതിയ ലേഖനം…

ഇന്ത്യൻ നാഷണൽ കോൺഗസ്സിനെ മഹത്തായ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയെടുത്തതും, വൈവിധ്യങ്ങളെ അതിലംഘിച്ച് നില്ക്കുന്ന ഒരു പാൻ ഇന്ത്യൻ ദേശീയതയുടെ പിറവിക്കും വളർച്ചയ്ക്കും കളമൊരുക്കിയതും മഹാത്മാഗാന്ധി എന്ന അനിതരസാധാരണനായ മനുഷ്യൻ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം.

പക്ഷെ, ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചു വന്ന നാളുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് താരതമ്യേന ദുർബലമായിരുന്നു. 1907ലെ പിളർപ്പിന്റെ ആഘാതം മറികടക്കാൻ കഴിയാതെ ആലസ്യത്തിലാണ്ടു കിടക്കുന്ന കോൺഗ്രസിനെ ആയിരുന്നു 1915 ജനുവരിയിൽ ഗാന്ധിജി ഇന്ത്യ യിൽ എത്തുമ്പോൾ കണ്ടത്. വരേണ്യരായ മധ്യവർഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങി നിന്ന ആ പ്രസ്ഥാനത്തെ ഇന്ത്യയിൽ ഉടനീളം വേരുകൾ ഉള്ള ഒരു സാമ്രാജ്യത്വവിരു പ്രസ്ഥാനമാക്കി മഹാത്മാഗാന്ധി മാറ്റിയെടുത്തത് എങ്ങനെയാണെന്ന് അധികമാർക്കും അറിയില്ല.

അതുകൊണ്ടുതന്നെ ഈ ലേഖനം മഹാത്മാഗാന്ധിയുടെ ആദ്യ കാല പ്രവർത്തനങ്ങളിലേക്കുള്ള ഒരു ചരിത്രാന്വേഷണമാണ്. 1907ൽ സൂററ്റിൽ വെച്ച് നടന്ന ചരിത്രപ്രധാനമായ പിളർപ്പിനു ശേഷം, പ്രമേയംപാസാക്കുന്നതിലും, വൈസ്രോയിക്ക് കത്ത് കൊടുക്കുന്നതിലും മാത്രം കോൺഗ്രസ് പ്രവർത്തനങ്ങൾ ഒതുങ്ങി നിന്ന കാലമായിരുന്നു അത്. നിരന്തരം കത്തുകൾ അയച്ചും, പെറ്റിഷൻ എഴുതിയും പ്രമേയം പാസ്സാക്കിയും ബ്രിട്ടീഷ് സർക്കാരിന്റെ മനോഭാവത്തിൽ മാറ്റം വരുത്താൻ നോക്കിയിട്ടും മാറി മാറി വരുന്ന വൈസ്രോയിമാർ ചെറുവിരൽ അനക്കിയില്ല എന്ന് മാത്രമല്ല എല്ലായ്പ്പോഴും അവർ പുച്ഛത്തോടെയും വെറുപ്പോടെയുമാണ് കോൺഗ്രസ്സിനെ കണ്ടത്. ഇതെല്ലാം, വളർന്നു വരുന്ന യുവതയുടെ ദേശീയബോധത്തിന് ഊർജ്ജം പകരാൻ കോൺഗ്രസ്സിനു കഴിയുന്നില്ല എന്നൊരു പൊതു ബോധം സൃഷ്ടിക്കാൻ ഇടയാക്കി.തീവ്രവാദികളും, ഭീകരവാദികളും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉദയം ചെയ്തത് കോൺഗ്രസിന്റെ ഈ മെല്ലെപ്പോക്ക് നയം കാരണമായിരുന്നു. വരേണ്യവർഗ്ഗത്തിൽ നിന്നും സാധാരണ ഇന്ത്യക്കാരിലേക്ക് ദേശീയബോധം വ്യാപിപ്പിക്കാനും ഒരു പാൻ ഇന്ത്യൻ ജനകീയമുന്നേറ്റം നടത്താനും അന്നത്തെ നേതാക്കൾ വിമുഖരായിരുന്നു.

അന്നത്തെ തീവ്രവാദി നേതാക്കൾ ആയിരുന്ന ബാലഗംഗാധര തിലകനും, അരവിന്ദഘോഷും, ലാലാ ലജ്പത് റായിയും ആകട്ടെ, ദേശീയവികാരം ഉണർത്താൻ ശ്രമി ച്ചുവെങ്കിലും, അതിന് വേണ്ടി അവർ ഹൈന്ദവബിംബങ്ങൾ പരക്കെ ഉപയോഗിച്ചത് ദേശീയപ്രസ്ഥാനത്തിൽ നിന്നും മുസ്ലിങ്ങളെ അകറ്റി നിർത്തി. കോൺഗ്രസിലെ മിതവാദി നേതാവായ ഗോഖലെ ഇത്തരം സങ്കുചിതദേശീയതയുടെ വളർച്ചയിൽ അസ്വസ്ഥനായിരുന്നു. “എളുപ്പവഴി’യിലൂടെ സൃഷ്ടിക്കപ്പെടുന്ന വ്യാജദേശീയബോധം ഇന്ത്യയെന്ന ബഹുസ്വര രാഷ്ട്രത്തിനെ അപകടക രമായ വർഗീയധ്രുവീകരണത്തിലേക്ക് നയിക്കുമെന്ന ഉൾക്കാഴ്ച അന്ന് തന്നെ ഗോഖലേക്ക് ഉണ്ടായിരുന്നു. ഈ സങ്കുചിതസ്വഭാവം കാരണം, തീവ്രവാദി നേതാക്കൾക്ക് വിശാല മായ ദേശീയമുന്നേറ്റം ഉണ്ടാക്കാനോ, നിലനിർത്താനോ കഴിഞ്ഞില്ല. വാചാടോപത്തിനും ഹൈന്ദവ ദേശീയ വികാരം ഉയർത്തിവിടുന്നതിനും അപ്പുറം കോൺഗ്രസ്സിനു ഒരു ജനകീയ സ്വഭാവം നല്കുന്നതിൽ അവർ തീർത്തും പരാജയപ്പെട്ടു.

ചുരുക്കത്തിൽ, കോൺഗ്രസ്സിന്റെ പിളർപ്പും മൗനവും ഒരർത്ഥത്തിൽ രാഷ്ട്രീയ ഇന്ത്യക്കാരന്റെ മരണം കൂടിയായിരുന്നു. നിശബ്ദതയുടെ, ഒത്തുതീർപ്പിന്റെ, അലസതയുടെ രാഷ്ട്രീയത്തിലേക്ക് ഇന്ത്യ പെട്ടെന്ന് തന്നെ വീണുപോയി. 1912 ആയ പ്പോഴേക്കും സ്വദേശി പ്രസ്ഥാനകാലത്ത് കേട്ട വന്ദേമാതരധ്വനികളും, മുദ്രാവാക്യങ്ങളും, പ്രതീക്ഷകളും ഇന്ത്യൻ തെരുവുകളിൽ നിന്നും എന്നന്നേക്കുമായി മാഞ്ഞുപോയി. കപ്പിത്താനില്ലാതെ പെരുംകടലിൽ അകപ്പെട്ട കപ്പൽ പോലെ, ഇന്ത്യൻ നാഷണൽ കോൺഗ്ര സ് വീണ്ടും വീണ്ടും പ്രമേയങ്ങൾ പാസാക്കുകയും, ഒരു തീർഥാടനം പോലെ എല്ലാ വർഷവും മഞ്ഞുകാലത്ത് രാജ്യത്തിന്റെ പലയിടങ്ങളിൽ സമ്മേളനം നടത്തുകയും ചെയ്തു.ദേശീയപ്രസ്ഥാനത്തിന്റെ അകാലചരമത്തെ ഭയന്ന ഗോഖലെ, കടുത്ത പ്രമേഹരോഗത്താൽ വലയുന്ന സമയമായിരുന്നു അത്. കോൺഗ്രസിനെ നയിക്കാൻ തനിക്കു കഴിയില്ലെന്ന് തിരിച്ചറിവിൽ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചു. ദക്ഷിണാഫ്രിക്കയിൽ ജനകീയസമരവും സത്യഗ്രഹവും നടത്തി പ്രശസ്തനായ മോഹന്ദാസ് കരം ചന്ദ് ഗാന്ധി എന്ന ഗുജറാത്തി ബാരിസ്റ്ററെ നേരിൽ കണ്ടു സംസാരിക്കാൻ ആയിരുന്നു ഗോഖലെ പോയത്. ദീർഘകാലമായി ഗോഖലെയുടെ സുഹൃത്തായിരുന്നു മോഹൻദാസ്. ഫിനിക്സ് സെറ്റിൽമെന്റ്, ടോൾസ്റ്റോയ് ഫാം തുടങ്ങിയ പരീക്ഷണങ്ങളിലൂടെയും, സിവിൽ നിയമലംഘന പ്രസ്ഥാനങ്ങളിലൂടെയും മോഹൻദാസ് കരംചന്ദ് ദക്ഷിണാഫ്രിക്കയിൽ അപ്പോഴേക്കും ഒരു വികാരമായിക്കഴിഞ്ഞിരുന്നു. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിനെ ഒരു പുതിയ വഴിത്താരയിലേക്ക് നയിക്കാൻ മോഹൻദാസിന്റെ അനന്യമായ സംവേദനരീതികൾക്കും ചിന്തകൾക്കും കഴിയുമെന്ന് ഗോഖലേക്ക് ഉൾവിളി ഉണ്ടായി. അതുകൊണ്ടാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് പോയതും തന്റെ ശിഷ്യനെ നേരിൽ കണ്ടതും.

കടുത്ത പ്രമേഹരോഗം മൂലം കടലാസ് വഞ്ചി പോലെയായി മാറിയ ശരീരവുമായി ഗാന്ധിക്കൊപ്പം ദക്ഷിണാഫ്രിക്കയിലെ വിദൂരഗ്രാമങ്ങളിൽ സംഘടിപ്പിച്ച യോഗങ്ങളിൽ പങ്കെടുത്ത ഗോഖലെ, മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അസാധാരണമായ ജനപിന്തുണയിലും സത്യസന്ധതയിലും അമ്പരന്നു പോയി. ഇന്ത്യൻ ജനതയെ ഒരുമിച്ചു ചേർത്തു കൊണ്ട് സാമാജ്യത്വത്തിന് എതിരെ പോരാടാൻ അദ്ദേഹത്തിനു കഴിയുമെന്ന് ഗോ ഖലെ ഉറപ്പിച്ചു. ആദ്യം താല്പര്യം കാണിച്ചില്ലെങ്കിലും, ഗോഖലെയുടെ നിർബന്ധം മൂലം, ഒടുവിൽ ഇന്ത്യ യിലേക്ക് തിരികെ വരാമെന്ന ഉറപ്പ് ഗാന്ധിജിയിൽ നിന്നും കിട്ടി. ഗോഖലെ ആഹ്ലാദവാനായി. അദ്ദേഹം തിരികെ ഇന്ത്യയിൽ എത്തി, തന്റെ പ്രിയ ശിഷ്യനെ കാത്തിരുന്നു.

അങ്ങനെ 1915 ജനുവരി 9 ന് രാവിലെ ഗാന്ധിജി ബോംബെയിൽ കപ്പലിറങ്ങി, അന്ന് ബോംബെ തുറമുഖം അസാധാരണമായ വിധത്തിൽ ജനനിബിഡമായിരുന്നു. പത്രക്കാരും, ബഹുജനങ്ങളും, ഗുജറാത്തി വ്യാപാരികളും, അതിരാവിലെ മുതൽ അക്ഷമയോടെ കാത്തു നിന്നു. ഗാന്ധി പുറത്തിറങ്ങിയപ്പോൾ ജനക്കൂട്ടം ആർത്തിരമ്പി. ഒരു ഇന്ത്യൻ നേതാവിനും ലഭിക്കാത്ത സ്വീകരണമായിരുന്നു അന്ന് ബോംബെ കണ്ടത്. ദൂരെ കാത്തു നില്ക്കുന്ന കാറിന് അരികിൽ എത്തിയപ്പോഴേക്കും പൂമാലകൾക്കിടയിൽ അദ്ദേഹത്തിന്റെ മെലിഞ്ഞ രൂപം ഏതാണ്ട് മറഞ്ഞു കഴിഞ്ഞിരുന്നു. കാറിൽ കയറിയിട്ടും ജനക്കൂട്ടം കുറച്ചു നേരം അതിനു പിന്നാലെ ഓടിക്കൊണ്ടിരുന്നു. അത്രമേൽ പ്രതീക്ഷ ആയിരുന്നു ഗാന്ധിജി.

പക്ഷെ, ഗാന്ധിജി ഉടൻ രാഷ്ട്രീയത്തിൽ ഇറങ്ങിയില്ല. അദ്ദേഹത്തോട് ഗോഖലെ ഉപദേശിച്ചത് ഒരു വർഷം ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ഇന്ത്യക്കാരോട് സംവദിച്ചശേഷം മാത്രം രാഷ്ട്രീയത്തിൽ സജീവമാകാൻ ആണ്. പിന്നീടുള്ള ഒരു വർഷം, ഗോഖലെയുടെ ഉപദേശപ്രകാരം ഇന്ത്യ മുഴുവൻ സഞ്ചരിച്ച്, ഈ സങ്കീർണ്ണമായ സാമൂഹ്യ ഘടനയും, സാംസ്കാരിക വൈവിധ്യങ്ങളും, രാഷ്ട്രീയഭൂമികയും ആഴത്തിൽ മനസിലാക്കാൻ ഗാന്ധിജി ശ്രമിച്ചു. രാജ്യത്തെ അറിയാതെ, രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന ഗുരുവിന്റെ ഉപദേശം ശി ഷ്യൻ അനുസരിച്ചു.

കാശ്മീർ മുതൽ മദ്രാസ് വരെ യും, ധാക്ക മുതൽ പോർബന്തർ വരെയുമുള്ള ആ യാത്രയിൽ അദ്ദേഹം ഇന്ത്യയെ അറിഞ്ഞു. സ്വാതന്ത്യത്തിന്റെ അർത്ഥരതലങ്ങൾ അദ്ദേഹത്തിന് മുന്നിൽ അനാവൃതമായി. സ്വരാജ് എന്നാൽ മധ്യവർഗ വരേണ്യ ഇന്ത്യക്കാരന്റെ ദാർശനിക വ്യഥക്കപ്പുറം, ഇന്നാട്ടിലെ സാധുവായ കർഷകനും, തൊഴിലാളിയും തോട്ടിയും ഒക്കെ അനുഭവിക്കുന്ന നിരന്തര ചൂഷണങ്ങളിൽ നിന്നുള്ള മോചനം ആയിരിക്കണമെന്നു ഗാന്ധിജി ഉൾക്കൊണ്ടു. ഇന്ത്യയുടെ ഭാവി വിഭിന്ന മത വിഭാഗങ്ങളുടെ സദ്ഭാവനയിലും സഹജീവനത്തിലും അധിഷ്ടിതമാണെന്നും, അദ്ദേഹത്തിനു മനസിലായി. ഗാന്ധിജിയുടെ ഈ യാത്രക്കിടയിൽ അദ്ദേഹം ശാന്തിനികേതനിൽ താമസിക്കുമ്പോഴാണ്, രോഗാതുരനായ ഗോഖലെ ഈ ലോകത്തോട് വിട പറഞ്ഞത്. 1915 ഫെബ്രുവരി 19ന്. ഗാന്ധിജിയെ ഇന്ത്യയിൽ തിരികെ എത്തിക്കുക എന്ന ചരിത്ര ദൗത്യം പൂർത്തിയാക്കാൻ വേണ്ടി മാത്രം മരണം ഗോഖലെ തൊടാതെ കാത്തിരുന്നു എന്നത് വിസ്മയാവഹമാണ്.

ഗോഖലെയുടെ മരണശേഷം സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവമാകാനും ഫിനിക്സ് സെറ്റിമെന്റ് മാതൃകയിൽ അഹമ്മദാബാദിൽ ഒരുആശ്രമം സ്ഥാപിക്കാനും ആയിരു ന്നു ഗാന്ധിജിയുടെ തീരുമാനം. ഒടുവിൽ, ഒരു വർഷം കഴിഞ്ഞ്

1916, ഫെബ്രുവരി മാസം നാലാം തിയതി, ബനാറസ് ഹിന്ദു സർവകലാശാലയുടെ ഉത്ഘാടനച്ചടങ്ങിൽ വെച്ച് ഗാന്ധിജി തന്റെ ആദ്യത്തെ പ്രസംഗം നടത്തി. വൈസ്രോയ് ഹാർഡിംഗ് ആയിരുന്നു വിശിഷ്ടാതിഥി. ആനീ ബസന്റും, മദൻ മോഹൻ മാളവ്യയും, സർകലാശാലയുടെ പ്രൊമോട്ടർമാരായ നാട്ടുരാജാക്കന്മാരും അടങ്ങിയ വൻ സദസ്സായി രുന്നു അത്. ഉത്ഘാടന പ്രസംഗം കഴിഞ്ഞ ഉടൻ വൈസ്രോയ് മടങ്ങിപ്പോയി. ഗാന്ധിജി പരുക്കൻ ഖാദിയിൽ തയ്ച്ച ധോത്തിയിലും കത്തിയവാഡി കുപ്പായത്തിലും തലപ്പാവിലും നിവർന്നു നിന്നു.

ഗാന്ധിയുടെ പ്രസംഗം കേട്ടുപഴകിയ വാക്കുകളുടെ അനുരണനങ്ങൾ അല്ലായിരുന്നു. ഒട്ടും നാടകീയമല്ലാത്ത ആ വാക്കുകളിൽ ശ്രോതാക്കൾ ആത്മാർഥതയും, സത്യസന്ധതയുടെ ലളിതഭംഗിയും കണ്ടു. സർവാഭരണവിഭൂഷിതനായി വേദിയിൽ ഇരിക്കുന്ന ധർഭംഗയിലെ രാജാവിനെ വിമർശിച്ചുകൊണ്ട് ഗാന്ധി പറഞ്ഞത് ആഭരണങ്ങളും ആഡംബരങ്ങളും ഒഴിവാക്കി സാധാരണമനുഷ്യന്റെ സ്വത്താണ് നമ്മൾ കൈകാര്യം ചെയുന്നതെന്ന ആത്മബോധം ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യക്കാരന് യഥാർത്ഥ മോചനം കിട്ടുകയുള്ളൂ എന്നാണ്. കോൺഗ്രസ്സിന്റെ സ്വയം ഭരണ പ്രമേയങ്ങളെ വിമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: കടലാസ് താളുകളിൽ കൂടിയുള്ള പ്രവർത്തനം സ്വയം ഭരണം കൊണ്ടുവരില്ല. ജനങ്ങളും, വിദ്യാർഥികളും നേരിട്ട് എന്തെങ്കിലും ചെയുന്നതിലാണ് എനിക്ക് താല്പര്യം. കർഷകന്റെ അധ്വാനഫലം മുഴുവൻ കൊള്ളയടിച്ചു ചൂഷണം ചെയ്യപ്പെന്ന സാഹചര്യത്തിൽ എന്താണ് നിങ്ങൾ സ്വയം ഭരണം കൊണ്ട് അർത്ഥമാകുന്നത്?

സദസ്സിൽ ഇരുന്ന ജനം കോരിതരിച്ചു. തികച്ചും ഗ്രാമീണനായ, അവർക്ക് മനസിലാകുന്ന ഭാഷയിൽ, അവരോടു സംവദിച്ച ആദ്യത്തെ നേതാവായിരുന്നു അദ്ദേഹം.

പക്ഷെ, വേദിയിൽ ഇരുന്ന ആനിബസന്റ് പൊട്ടിത്തെറിച്ചു. അവർ ഗാന്ധിജിയോട് നിർത്താൻ ആവശ്യപ്പെട്ടു. അപമാനിതനായ ആൽവാ മഹാരാജാവ് യോഗം ബഹിഷ്ക്കരിച്ചു. “അയാൾക്ക് ഭ്രാന്താണ്’, ഇറങ്ങിപ്പോകുമ്പോൾ രാജാവ് പിറുപിറുത്തു.

ആനിബസന്റിന്റെ ആക്രോശങ്ങൾക്കിടയലും, ഇറങ്ങിപ്പോകുന്ന മഹാരാജാക്കന്മാരുടെ ആഭരണങ്ങളുടെ കലമ്പലിനിടയിലും നിർഭയനായി ഗാന്ധിജി തുടർന്നു കൊണ്ടേയിരുന്നു. “സ്വയംഭരണം, നിങ്ങളെ ഒരിക്കലും ഇങ്ങോട്ട് തേടിവരില്ല. സൗത്ത് ആഫ്രിക്കയിൽ ബോവറുകൾ ചെയ്തതുപോലെ നമ്മൾ തന്നെ അത് നേടിയെടുക്കണം.

ഇത്രയുമായപ്പോൾ, ആനിബസന്റ് ഗാന്ധിജിയോട് വേദിയിൽനിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടു. യോഗം പിരിച്ചുവിട്ടതായി ബ്രിട്ടിഷ് രാജിന്റെ ആശ്രിതനായ ധർഭഗ രാജാവ് അറിയിച്ചു. വിരലുകൾ വേദനിക്കും വരെ കൈയ്യടിച്ചുകൊണ്ട് സദസ്സ് ഗാന്ധിജിയോടൊപ്പം നിന്നു. രാഷ്ട്രപിതാവിലെക്കുള്ള യാത്രയിൽ ഗാന്ധിജിയുടെ പൊതുവേദിയിലെ ആദ്യത്തെ ലിട്മസ് ടെസ്റ്റ്, അങ്ങനെ ഗംഗയുടെ തീരത്ത് വെച്ച് നടന്നു. ഗാന്ധിജി പിന്നെ വെറുതെയിരുന്നില്ല. പൂനയിൽ, ഹരിദ്വാരിൽ, കറാച്ചിയിൽ, മദ്രാസിൽ… അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ തീ പടർത്തി. ഗോഖലെയുടെ ഒന്നാം ചരമവാർഷികം ആചരിക്കാൻ പൂനയിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളെ നോക്കി ഗാന്ധിജി പറഞ്ഞു രാജ്യമെമ്പാടും ദേശസ്നേഹം തുടി ക്കുന്നുണ്ട്, പക്ഷെ അകാരണമായ ഭയം നമ്മുടെ ചക്രവാളങ്ങൾക്ക് മുകളിൽ പുതഞ്ഞു നില്ക്കുകയാണ്. ഗാന്ധിജിയോടൊപ്പം ഇന്ത്യയിൽ ഉദയം ചെയ്യാൻ തുടങ്ങിയത് ഒരു പുതിയ രാഷ്ട്രീയത്തിന്റെ കിരണങ്ങൾ കൂടിയായിരുന്നു. പങ്കാളിത്തം എന്ന വാക്കിനു ഗാന്ധിജി വിശാലമായ അർഥം നല്കി. കർഷകരും, തൊഴിലാളികളും, ഇന്ത്യയിലെ എല്ലാ വിഭാഗം സാധാരണമനുഷ്യരും സ്വരാജ് ഗൗരവത്തോടെ കാണണമെങ്കിൽ അവരുടെ പങ്കാളിത്തമുള്ള ഒരു മഹാപ്രസ്ഥാനമായി നമ്മൾ സ്വയം നവീകരിക്കണമെന്ന ആശയം ഇന്ത്യക്ക് പുതിയതായിരുന്നു ഡ്രോയിങ് റൂം    രാഷ്ട്രീയമായി മാത്രം അനന്തമായി തുടരേണ്ട ഒന്നല്ല ഇന്ത്യയുടെ സ്വരാജിലേക്കുള്ള പ്രയാണം എന്ന് ഗാന്ധിജി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ആരെയും കാത്തുനില്ക്കാതെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സാമ്പ്രദായിക രീതികളെ ആശ്രയിക്കാതെ, ഗാന്ധിജി നേരിട്ട് ഇന്ത്യൻ മണ്ണിലേക്ക് ഇറങ്ങി. മനുഷ്യനിൽ അന്തർലീനമായ നന്മയിൽ അദ്ദേഹം വിശ്വസിച്ചു. ആ ഉദാത്തമായ ധാർമികബോധത്തെ, നീതി ബോധത്തെ ഉണർത്തി വിട്ടാൽ അത് പതുക്കെ പതുക്കെ രാജ്യം മുഴുവൻ നന്മയുടെ തീപ്പന്തമായിപടർന്നു പിടിച്ചുകൊള്ളും എന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. ആ ഉണർവിന്റെ നിമിഷത്തിനായി അദ്ദേഹം കാത്തുനിന്നു. ഒടുവിൽ ചമ്പാരനിൽ നിന്നും ആ തിരി കത്തിക്കുന്നത് വരെ…..

1917-ൽ ആണ് ആദ്യത്തെ സമരത്തിൽ ഗാന്ധിജി ഇന്ത്യയിൽ പങ്കെടുത്തത്. ബീഹാറിലെ ചമ്പാരനിൽ കടുത്ത വേനലിൽ ആണ് ഗാന്ധിജി ബീഹാറിലെ ചമ്പാരനിൽ എത്തിയത്. രാമായണത്തിലെ നായികയായ സീതാദേവിയുടെ ജന്മഭൂമിയായ ചമ്പാരൻ മാമ്പഴങ്ങളുടെ പറുദീസയാണ്. കർഷകരുടെ താല്പര്യത്തിനു എതിരായി ഇൻഡിഗോ കൃഷി ചെയ്യാൻ യൂറോപ്യൻ പ്ലാന്റർമാരും കൊളോണിയൽ സ്റ്റേറ്റും നിർബന്ധിക്കുകയും, അതിനു വഴങ്ങാത്ത കർഷകരുടെ കൃഷിഭൂമി ബലമായി കണ്ടുകെട്ടുകയും ചെയ്യുന്ന സമയം. കർഷകർക്ക് ആവശ്യമുള്ള ഭക്ഷ്യവിളകൾ കൃഷി ചെയ്യാൻ സമ്മതിക്കാതെയാണ് നീലം കൃഷി ചെയ്യാൻ അവരിൽ സമ്മർദ്ദം ചെലുത്തുന്നത്. കൃഷി ചെയ്യുന്ന ഇരുപത് കഡിയ (ഒരേക്കർ) ഭൂമിയിൽ മൂന്നു കഡിയ എങ്കിലും ജന്മിയ്ക്കുവേണ്ടി നീലമോ മറ്റു നാണ്യവിളകളോ കൃഷിചെയ്ത വിളവെടുത്തുകൊടുക്കൻ നിയമമുണ്ടായിരുന്നു, തീൻ കഡിയ എന്ന റിയപ്പെട്ട ഈ നിയമം നീതിരഹിതവും ക്രൂരവും ആയിരുന്നു. 1914ൽകിഴക്കൻ ചമ്പാരണിലെ പിപ്രായിലും, 1916ൽ തുർകൗളിയായിലും കർഷകർ പ്രതിഷേധം ഉയർത്തിയെങ്കിലും ശക്തനായ നേതാവും, രാഷ്ട്രീയ പിന്തുണയും ഇല്ലാത്തത് കൊണ്ട് സമരം വളരെ പെട്ടെന്നു ബ്രിട്ടിഷുകാർ അടിച്ചമർത്തി .

രാജ്കുമാർ ശുക്ല എന്ന പ്രാദേശികനേതാവാണ് ആദ്യമായി ഗാന്ധിജിയെ ചമ്പാരനുമായി ബന്ധപ്പെടുത്തുന്നത്. 1916ലെ ലക്നോ കോൺഗ്രസ് സമ്മേളനത്തിൽ എത്തിയ ശുക്ല, ആദ്യം സമീപിച്ചത് തിലകനെ ആയിരുന്നു. തിലകൻ, പക്ഷെ, ഹോം റൂളിന്റെ തിരക്കിൽ ആയതിനാൽ ശുക്ലയുടെ ആവശ്യങ്ങൾ പരിഗണിച്ചില്ല. മദന്മോഹൻ മാളവ്യയും ശുക്ലയുടെ ആവശ്യം തിരസ്കരിച്ചു. പിന്നീട് ഗാന്ധിജിയെ കണ്ട് ശുക്ല അദ്ദേഹത്തിലെ കാലിൽ സാഷ്ടാംഗം പ്രണമിച്ചു കൊണ്ടാണ് ചമ്പാരൻ സന്ദർശിക്കണമെന്ന് അഭ്യർത്ഥിച്ചത്. പക്ഷെ,ഗാന്ധിജി വിസമ്മതിച്ചു. അവിടുന്ന് കാൻപൂരിലേക്ക് പോയ ഗാന്ധിജിയെ പിന്തുടർന്നു കൊണ്ട് ശുക്ല അവിടെയുമെത്തി. തന്റെ അപേക്ഷ ആവർത്തിച്ചു. പിന്നീട് ഒരിക്കൽ വരാമെന്ന് സമ്മതിച്ച ഗാന്ധി ഒടുവിൽ അഹമ്മദാബാദിലെ ആശ്രമത്തിൽ എത്തിയപ്പോഴേക്കും, സർവവ്യാപിയായ രാജ്കുമാർ ശുക്ല അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഒഴിഞ്ഞുമാറാൻ അവസരമില്ലാതെ ഒടുവിൽ ഏപ്രിൽ മാസം ബീഹാറിൽ വരാമെന്ന് ഗാന്ധിജിക്ക് സമ്മതിക്കേണ്ടി വന്നു. സമാധാനത്തോടെ ശുക്ല തിരിച്ചു പോയി.

തുടർന്ന് ഗാന്ധിജി ആറാഴ്ചയോളം ചമ്പാരനിലെ കർഷകർക്ക് ഒപ്പം താമസിക്കുകയും, അവരിൽ നിന്നും യഥാർത്ഥ വസ്തുതകൾ മനസിലാക്കുകയും ചെയ്തു. അങ്ങനെ കോൺഗ്രസിലെ വളണ്ടിയർ മാതൃകയുടെ ബാലപാഠങ്ങൾക്ക് അദ്ദേഹം അമോൽവയിലും, കിഴക്കൻ ചമ്പാരനിലെ ഗ്രാമങ്ങളിലും വിത്തിട്ടു മുളപ്പിച്ചു. കർഷകർക്ക് ഒപ്പം മോത്തി ഹാരിയിലും ചമ്പാരനിലും ജീവിച്ച ആ ഒന്നരമാസം ആയിരുന്നു ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവായി, ദേശിയ പ്രസ്ഥാനത്തിന്റെ ആത്മാവായി മാറുന്നതിനുള്ള ആദ്യചുവ ടുവെപ്പുകൾ നടത്തിയത്. ജെ ബി കൃപലാനിയും, രാജേന്ദ്രപ്രസാദും ഗാന്ധിജിയോടൊപ്പം ചേർന്നതും അവിടെ വച്ചായിരുന്നു. ചമ്പാരൻ വിടാനുള്ള ബ്രിട്ടീഷ് പോലീസിന്റെ താക്കീതു തള്ളിക്കളഞ്ഞ് സമരം തുടങ്ങിയതോടെയാണ് ഗാന്ധിജി ഒരു പാൻ ഇന്ത്യൻ നേതാവായത്. ഒടുവിൽ ആ കർഷകസമരം വിജയിക്കുകയും, ആദ്യമായി കൊളോണിയൽ ഭരണകൂടത്തിനു ജനങ്ങളുടെ സമരവീര്യത്തിനു മുന്നിൽ അടിയറവ് പറയേണ്ടി വരികയും ചെയ്തു.

ഗാന്ധിജിയുടെ സ്വന്തം നാടായ ഗുജറാത്തിലും അതിന്റെ അനുരണ നങ്ങൾ ഉണ്ടായി. വല്ലഭായി പട്ടേലും, മഹാദേവദേശായിയും, നരഹരി പരേഖും, അടങ്ങുന്ന പ്രഗല്ഭരായ വക്കീലന്മാർ തങ്ങളുടെ തൊഴിൽ ഉപേക്ഷിച്ചുകൊണ്ടാണ് ഗാന്ധിജിക്ക് ഒപ്പം ദേശിയ പ്രസ്ഥാനത്തിലേക്ക് ഇറങ്ങിയത്. തുടർന്ന്, കൃഷിനാശവും പ്ലേഗ് രോഗപ്പകർച്ചയും കാരണം ഉയർന്ന നികുതി അടയ്ക്കാൻ സാധിക്കാതിരുന്ന കർഷകരെ സംഘടിപ്പിച്ചുകൊണ്ട് ഗാന്ധിജിയും, പട്ടേലും, ആനന്ദിന് അടുത്തുള്ള ഖേഡയിൽ സത്യാഗ്രഹസമരം നടത്തി, കൃഷിഭൂമിയും സ്വത്തും കണ്ടുകെട്ടുമെന്ന ഭീഷണിക്ക് മുന്നിലും പതറാതെ ഖേഡയിലെ കർഷകർ സമരം തുടർന്നു. ഒടുവിൽ, നികുതി വർധനവിന്റെ നിരക്ക് കുറയ്ക്കാനും കണ്ടുകെട്ടിയ കൃഷിഭൂമികൾ തിരിച്ചുനൽകാനും നിരുപാധികം സമ്മതിക്കേണ്ടി വന്നു, ഭരണകൂടത്തിന്. ഈ കർ ഷകസമരങ്ങളുടെ വിജയങ്ങളുടെ തുടർച്ച ആയിരുന്നു, 1918ൽ നടന്ന അഹമ്മദാബാദിലെ മിൽ തൊഴിലാളികളുടെ സമരം.

അങ്ങനെ കർഷകരിൽ നിന്നും, തൊഴിലാളികളിലേക്കും അതിൽ നിന്നും കുറെക്കൂടി വിശാലമായ ഇന്ത്യയുടെ ക്യാൻവാസിലേക്കും ഗാന്ധിജി പതുക്കെ ഇറങ്ങി ചെല്ലുകയായിരുന്നു..

ചുരുക്കത്തിൽ, മഹത്തായ രണ്ടു കർഷകസമരങ്ങളും അത് നയിച്ച ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വഴി പതുക്കെ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ മനുഷ്യരുടെ പ്രശ്നങ്ങളിലേക്ക് തിരിച്ചുവിട്ടു. ബീഹാറിലെയും ഗുജറാത്തിലെയും കർഷകർ ഊതി ഊതി തെളിയിച്ച ഒരു തീപ്പൊരിയിൽ നിന്നും ആയിരുന്നു മഹാത്മാഗാന്ധിയെന്ന അനിതരസാധാരണനായ മനുഷ്യൻ ഇന്ത്യയാകെ സമരത്തിന്റെ ദീപശിഖകൾ തെളിയിച്ചത്.

മറ്റു നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, ഗാന്ധിജി, സമൂഹത്തെ ആകമാനം പിടിച്ചുകുലുക്കുന്ന പ്രചണ്ഡതയോടെ ഒറ്റപ്പെട്ടുനില്ക്കുന്നത് അത്ഭുതത്തോടെ ജനങ്ങൾ കണ്ടു. അദ്ദേഹത്തിന്റെ കാല്പ്പാടുകൾ പതിച്ച ഇടങ്ങളിലെല്ലാം, മനുഷ്യജീവിതം അനിയതമായി സ്പന്ദിക്കുകയും, അവരുടെ ലോകം എന്നന്നേക്കുമായി മാറുകയും ചെയ്തു. ആദർശത്തിലെ വെണ്മ കൊണ്ട് ഗാന്ധിജി, കോൺഗ്രസ് പ്രവർത്തകരുടെ യൗവനത്തെ പൊതിഞ്ഞു. കോൺഗ്രസ് സമ്മേളന നഗരികളിൽ കണ്ടുമുട്ടിയ ടൈയും, കോട്ടും, ഷേർവാണിയും അണിഞ്ഞ മനുഷ്യരിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത അപൂർവമായൊരു സത്യസന്ധതയുടെ ലളിതഭംഗി കൃശഗാത്രനായ ആ മനുഷ്യനിൽ ഇന്ത്യക്കാർ കണ്ടു. പുഴ അനാദിയായ കടലിലേക്ക് എന്നപോലെ, ചെമ്മരിയാടുകൾ ഇടയന്റെ സംഗീതത്തിലേക്ക് എന്നപോലെ ഇന്ത്യൻ ജനത ഗാന്ധിയെന്ന പ്രതിഭാസത്തിലേക്ക് തിരിച്ചുവരവില്ലാത്തവിധം ഒഴുകിപ്പോവുകയായിരന്നു

അതോടെ ഇന്ത്യൻ ദേശിയപ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവായി ഗാന്ധിജി ഉദിച്ചുയർന്നു.

 

Categories
Kasaragod Literature main-slider

ഉത്തര മലബാറിലെ വളർന്നുവരുന്ന എഴുത്തുകാരൻ രവീന്ദ്രൻ കൈപ്രത്ത് എഴുതുന്നു ‘ ഊഷര ചിന്തകൾ’ കവിതകളുടെ സമാഹാരം

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ- കുഞ്ഞിമംഗലം കൈപ്രത്ത് തെക്കേ വീട്ടിൽ ജനനം. അച്ഛൻ: പരേതനായ എ. കുഞ്ഞിക്കണ്ണൻ നായർ അമ്മ പരേതയായ കൈപ്രത്ത് ദേവകി അമ്മ.
വിദ്യാഭ്യാസം കണ്ടംകുളങ്ങര ജി.സി.യു.പി.സ്‌കൂൾ, കുഞ്ഞിമംഗലം ഹൈസ്കൂൾ, പയ്യന്നുർ കോളേജ്, കർണാടകയിലെ എഞ്ചിനീറിങ്ങ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പൂർത്തിയാക്കി. മുപ്പതു വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്നു, ഗൾഫിലെ വിവിധ സംഘടനകളിൽ, നാടകം, ഗ്രാഫിക്സ്, സ്റ്റേജ് കോർഡിനേഷൻ, സാഹിത്യവിഭാഗം സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. എഴുത്ത്, വായന ഫോട്ടോഗ്രാഫി, ഗ്രാഫിക്‌സ്, യാത്ര എന്നിവ ഹോബികൾ. പയ്യന്നൂരിനടുത്ത അന്നൂർ എന്ന സ്ഥലത്ത് ആണ് ഇപ്പോഴത്തെ സ്വഭവനം.
ഭാര്യ ഇന്ദിരാദേവി രവീന്ദ്രൻ മകൾ അശ്വിനി രവീന്ദ്രൻ
ജീവിതത്തിന്റെ വിവിധ സന്ദർഭങ്ങളിൽ എഴുതിതീർത്ത കവിതകളുടെ സമാഹാരമാണ് ഊഷര ചിന്തകൾ എന്ന പേരിൽ പ്രസിദ്ധികരിച്ചത്. ഉത്തര മലബാറിലെ വളർന്നു വരുന്ന എഴുത്തുകാരൻ
രവീന്ദ്രൻ കൈപ്രത്ത് എഴുതുന്നു…..

 

പിന്നിട്ട വഴികളിലൂടെ…… നന്ദിയോടെ…..
എഴുതി വെച്ചതും ഇതുവരെ പ്രസിദ്ധീകരിച്ചതുമായ സൃഷ്ടികൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുക ഒരഭിലാഷമായിരുന്നു. മൂന്ന് പതിറ്റാണ്ട് ഓയിൽ ആൻഡ് ഗ്യാസ് ഡിവിഷനിൽ ജോലി ആയതിനാൽ ഒരുപാട് യാത്രകളും, തിരക്കേറിയ ജോലിയും മറ്റുമായതിനാൽ നീണ്ടു നീണ്ടു പോയി. വീണ്ടും ദുബായിൽ എത്തിയ ശേഷം ഷാർജ ബുക്ക് ഫെസ്റ്റിവലിന്റെ ആവേശം കണ്ടപ്പോൾ പുസ്തകമാക്കണമെന്ന ആഗ്രഹം അരക്കിട്ടുറപ്പിച്ചു. ഭാഷാ ബുക്‌സിൻറെ കൈത്താങ്ങ് .കൂടിയായപ്പോൾ ആ ലക്‌ഷ്യം സാക്ഷാത്കരിക്കപ്പെട്ടു..
ചെറുപ്പകാലംതൊട്ട് മലയാള പദ്യങ്ങളോട് താത്പര്യമായിരുന്നു. ചെറിയ ക്ലാസ്സുകളിൽ പദ്യം ഉച്ചത്തിൽ ചൊല്ലുന്ന പതിവ് ഉണ്ടായിരുന്നു. അന്നും ഗദ്യത്തിനെക്കാളും പദ്യത്തിനോടായിരുന്നു താത്പര്യം. അമ്മാവൻ ശ്രീ. കെ.ടി. നാരായണൻ മാസ്റ്റർ (കണ്ണൂർ ജില്ലയിലെ പയ്യന്നൂർ- കുഞ്ഞിമംഗലം ഹൈസ്‌കൂൾ അധ്യാപകനും കുഞ്ഞിമഗലം-പയ്യന്നൂർ ദേശത്തെ അറിയപ്പെടുന്ന ചിത്രകലാധ്യാപകൻ) ഒരു നല്ല വായനകാരൻ ആയിരുന്നു. അതിനാൽ വീട്ടിൽ ഒരുപാട് പുസ്തകശേഖരമുണ്ടായിരുന്നു. അങ്ങനെ എന്നിലും വായനാ ശീലം വളർന്നു. ആ കാലത്ത് കൂടുതലും വൈലോപ്പിള്ളി കവിതകളും , മുഹമ്മദ് ബഷിർ കഥകളും . സി. .എൽ. ജോസ്, എൻ.എൻ. പിള്ള എന്നിവരുടെ നാടക രചനകളും വളരെയേറെ പ്രിയപ്പെട്ടതായിരുന്നു. കുഞ്ഞിമംഗലം നായനാർ വായനശാലയും ഒരു പരിധി വരെ സ്വാധീനം ചെലുത്തിയിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ യശ:ശരീരനായ രാഘവൻ മാസ്റ്റർ, പയ്യന്നൂർ കോളേജിൽ പഠിക്കുമ്പോൾ മലയാളം പ്രൊഫസ്സർ ശ്രീ. മേലത്ത് ചന്ദ്രശേഖരൻ നമ്പ്യാർ (ഇന്നത്തെ പ്രശസ്‌ത്ത സാഹിത്യകാരൻ) എന്നിവരുടെ മലയാളം ക്ലാസുകളും എന്നിൽ മലയാള ഭാഷയെ വളർത്തി.
അമ്മാവനിൽ നിന്നും പഠിച്ച ചിത്രകലയോടൊപ്പം തന്നെ. ഈ ഗുരുക്കൻമാരിലൂടെ സ്വായത്തമാക്കിയ മലയാള സ്നേഹം എന്തെങ്കിലും എഴുതണമെന്ന ആഗ്രഹവും എന്നിൽ ഉടലെടുക്കുമായിരുന്നു. അങ്ങിനെ പയ്യന്നൂർ കോളേജിൽ നിന്നും ആദ്യത്തെ കവിത “എഴിമല ” ഉടലെടുത്തു… എൺപതുകളിലെ കോളേജ് മാഗസിസിനു. കവിത കൊടുത്തുവെങ്കിലും വെളിച്ചം കണ്ടില്ല. പകരം എൻറെ സഹപാഠി മാധവൻ നമ്പൂതിരി_-യുടെ (ഇന്നത്തെ പ്രശസ്ത കവി ശ്രീ. മാധവൻ പുറച്ചേരി) കവിത ആയിരുന്നു തിരഞ്ഞെടുത്തത്. രണ്ടു വർഷങ്ങൾക്ക് ശേഷം ഒരു സുഹൃത്ത് വഴി, കാഞ്ഞങ്ങാടു നിന്നും പ്രസിദ്ധീകരിക്കുന്ന സായഹ്‌ന പത്രത്തിൻറെ വാരാന്ത്യ പതിപ്പിലേക്ക് .’സായം സന്ധ്യ”… എന്ന മിനിക്കഥ പത്രാധിപരുടെ കൈയ്യിൽ ഞാൻ തന്നെ കൊടുത്തു. പത്രാധിപർ എൻറെ കഥ വായിച്ചിട്ടു പറഞ്ഞു ‘കൊള്ളാം’.. പക്ഷെ സന്ധ്യയെ.. ‘സായം’ സന്ധ്യ എന്നു വിളിക്കാറില്ല.. കൊടുത്തതിനെക്കാളും തിരക്കിട്ട് തിരിച്ചു തന്നു. അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ അന്ന് അയാളുടെ മുന്നിൽ നിന്നുവെങ്കിലും പരാജിതനാകാതെ എഴുത്ത് തുടർന്നു. ശേഷം ആയിരത്തി തൊള്ളായിരത്തി എൺപത്തിയാറിൽ “സായം സന്ധ്യ’ എന്ന പേരിൽ സിനിമ ഇറങ്ങിയത് ഈ സംഭവുമായി കൂട്ടിവായിക്കേണ്ടതിനാൽ ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നു. അന്ന് ആ പത്രാധിപർ പറഞ്ഞ ‘സായം സന്ധ്യ’ ഇന്നും പിടി കിട്ടാപുള്ളി ആയി.. എൻറെ മുന്നിൽ തുടരുന്നു!
എഴുത്തിൽ നിന്നും പിന്നോട്ട് പോകില്ല എന്ന ദൃഡനിച്ഛയം അപ്പോഴും തുടർന്നു. കേരളത്തിന് പുറത്തു പോയി എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലത്ത്.. ആദ്യമായി ഇംഗ്ലീഷ് കവിത എഴുതി കോളേജ് മാഗസിനിൽ വരികയും നല്ല കവിതയ്ക്കു സമ്മാനം കിട്ടുകയും ചെയ്തു. “MAN THE NINCOMPOOP” എന്നായിരുന്നു കവിതയുടെ പേര്..
ജോലി കിട്ടി ഹൈദരാബാദിലും പിന്നീട് വിദേശ നാട്ടിൽ (അബുദാബി) എത്തിയപ്പോഴും എഴുത്ത് തുടർന്നു ഒപ്പം ഡയറിയുടെ പേജുകളും നിറഞ്ഞൂ കൊണ്ടേയിരുന്നു .മലയാളം തന്നെ ആയിരുന്നു ആവേശം. മലയാളക്കരയെ വിട്ട്, ഗൾഫിലെ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിൽ ഓഫ്‌ഷോറിലും, ഷിപ്പിലുമായി ജീവിതം തള്ളി നീക്കുമ്പോൾ ചുറ്റിലും കടൽ മാത്രം കാണുന്ന അഗാധതയിലേക്കും ആകാശം കടലുമായി മുട്ടുന്ന വിദൂരതയിലേക്കും, സൂര്യാസ്തമയവും ഒരുപാട് നേരം നോക്കി നിൽക്കുക പതിവായിരുന്നു. മലയാള മണ്ണിൻറെ വിരഹം എവിടെ നിന്നോ വന്ന കാറ്റിനോപ്പം മനസ്സിനെ മുറിവേല്പിച്ചുകൊണ്ടിരുന്നു. അങ്ങിനെ പ്രകൃതിയെ കുറിച്ചുള്ള കവിതകൾ വിരിഞ്ഞു തുടങ്ങി.
ഇടവേളകളിൽ കരയിലെത്തിയപ്പോൾ പുതിയ പുതിയ ക്യാമറകൾ ഇറങ്ങുന്ന കാലം!. ഫോട്ടോഗ്രാഫി ഹരമായി. ഗൾഫിലെ പ്രധാന സ്ഥലങ്ങളും ഉത്സവങ്ങളും പകർത്തുകയും അതോടൊപ്പം ലേഖനങ്ങൾ എഴുതുകയും ചെയ്തു. അപ്പോഴായിരുന്നു ആദ്യമായി ഗൾഫ് മനോരമ എന്ന പേരിൽ ഗൾഫ് എഡിഷൻ എത്തിത്തുടങ്ങിയത്, ആഴ്ചയിലൊന്ന് മാത്രം. അബുദാബി നാഷണൽ പെട്രോളിയം കമ്പനിയിലെ എഞ്ചിനീയറിംഗ് സെക്‌ഷനലിലെ എൻറെ സഹപ്രവർത്തകൻ ശ്രീ. ഉതുപ്പിൻറെ ഫോട്ടോഗ്രാഫി പാത പിൻതുടർന്നു കൂടെ മലയാള മനോരമയുമായി ബന്ധം സ്ഥാപിച്ചു. 2001 – ൽ എൻറെ ആദ്യ ഫോട്ടോഗ്രാഫ് പ്രസ്‌ദ്ധീകരിച്ച് വന്നു. പിന്നീട് എൻറെ ചിത്രങ്ങളും ലേഖനങ്ങളും വരാൻ തുടങ്ങി. വർഷങ്ങൾക്കു ശേഷം യു. എ.യിൽ നടന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ ഒരു അവാർഡും ലഭിക്കുകയുണ്ടായി. അങ്ങിനെ മനോരമയുമായിട്ടുള്ള ബന്ധത്തിൽ കവിതകളും പത്രങ്ങളിലൂടെ വെളിച്ചം കാണാൻ തുടങ്ങി.. തപാലിൽ വരുന്ന ഓരോ റിവ്യൂ കോപ്പിയുടെ കൂടെയും മനോരമ ചീഫ്‌ ന്യൂസ് എഡിറ്റർ ‘ശ്രീ. ജോസ് പനച്ചിപ്പുറ’-ത്തിൻറെ എഴുത്തും ഉണ്ടാകാറുണ്ട്. അത് കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം അതിരറ്റത്തായിരുന്നു. അതിനു ഈ അവസരത്തിൽ ‘ശ്രീ. ജോസ് പനച്ചിപ്പുറ’-ത്തിനു എത്ര നന്ദി പറഞ്ഞാലും മതിവരില്ല.
പിന്തുടർന്നുള്ള വർഷങ്ങളിൽ യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ പത്രങ്ങളുടെ വാരാന്ത പതിപ്പുകളിലും.. ഗൾഫു സംഘടനകളുടെ മാഗസിനുകളിലും എനിക്കൊരിടം കിട്ടികൊണ്ടേയിരുന്നു. പക്ഷെ ഞാനൊരിക്കലും ഒരു കവിയരങ്ങിനൊ.. കവിത സ്റ്റേജിൽ വായിക്കുകയോ ചെയ്തിട്ടില്ല.. ഖത്തർ പയ്യന്നൂർ സൗഹൃദ വേദി- എന്ന പ്രവാസ സംഘടനയുടെ ലിറ്റററി സെക്രട്ടറിയായി ഒരുപാട് കാലം ഉണ്ടായിരുന്നിട്ടും; അതുപോലെ എത്രയോ മറ്റു അവസരങ്ങൾ ഉണ്ടായിരുന്നിട്ടും! പഴ്സണൽ പബ്ലിസിറ്റി-യോടുള്ള താപര്യക്കുറവും എഴുത്തിലൂടെ മാത്രം അറിഞ്ഞാൽ മതിയെന്ന ദുർവാശിയും ഒരു കാരണമായി. ചില അംഗീകാരങ്ങളും അവാർഡുകളും വാങ്ങിക്കാൻ സ്റ്റേജിൽ പ്രത്യക്ഷപ്പെടാറുണ്ട്!. എങ്കിലും എഴുതിയതിൽ ചിലത് പുസ്തക രൂപത്തിലാക്കി വായനയിൽ താത്പര്യമുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്യമം ഇതോടൊപ്പം നിറവേറ്റുന്നു.
എൻറെ ഏറ്റവും വലിയ ഉത്തവാദിത്വം എന്നെ ഇവിടെ വരെ എത്തിച്ചവർക്കുള്ള നന്ദിയാണ്. ആദ്യം നന്ദി പറയേണ്ടത് എൻറെ സഹധർമ്മിണിക്കു തന്നെയാണ്. കവിതകളോടുള്ള ഇഷ്ടവും വായനാശീലവും ഉള്ളത് കൊണ്ട്‌ ഞാനെഴുതിയ വരികൾ ആദ്യ നിരൂപണത്തിനു വിധേയമാക്കി വേണ്ട തിരുത്തലുകൾ ചൂണ്ടിക്കാണിച്ച് ഒപ്പം മലയാള ഡിജിറ്റൽ ലിപിയിലേക്ക് ടൈപ്പ് ചെയ്തുതരിക എന്ന ജോലി കൂടി നിർവഹിക്കും.
പിന്നെ ഞാനെടുത്ത ഫോട്ടോകളും ലേഖനങ്ങളും കവിതകളും മലയാള പത്രങ്ങളുടെ (മലയാള മനോരമ, മാതൃഭൂമി, കേരളശബ്ദം, വർത്തമാനം, 2പിഎം, മീഡിയസോൺ വീക്കിലി) വാരാന്ത പതിപ്പുകളിൽ പ്രസിദ്ധീകരിക്കാനിടം തന്ന മിഡിൽഈസ്റ്റ്-ലെ മാധ്യമ പ്രസ്ഥാനങ്ങൾക്കും അതിന്റെ ചുക്കാൻ പിടിക്കുന്ന ഗൾഫിലെ മാധ്യമ പ്രവർത്തർക്കുമാണ്. അതിൽ ഖത്തറിലെ അമൃത ടി. വി. റിപ്പോർട്ടറും മീഡിയ സോൺ വീക്കിലി പത്രാധിപരുമായ ശ്രീ. പ്രദീപ് മേനോൻ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിത്വമാണ്.
ഈ എളിയ പുസ്തകത്തിനു വേണ്ടി സ്നേഹപൂർവം അവതാരികയും ആശംസകളും എഴുതിയും അല്ലാതെയും അറിയിച്ച മലയാള കലാ-സാഹിത്യത്തിലെ പ്രശസ്തരും പ്രമുഖരുമായ- പത്മശ്രീ ശ്രീ. കെ. ജി. ജയൻ (ജയ വിജയ), ശ്രീ വയലാർ ശരത് ചന്ദ്ര വർമ്മ, ശ്രീ മഞ്ചുനാഥ്‌ വിജയൻ (s/o. ശ്രീ. വിജയ (ജയവിജയ). പ്രശസ്ത കവിയും എൻറെ സഹപാഠിയുമായ ശ്രീ. മാധവൻ പുറച്ചേരി, ദുബായിലെ സാംസ്കാരിക രംഗത്തെ എൻറെ അനുജൻ രാജു പയ്യന്നൂർ, അതോടൊപ്പം ഗ്രാഫിക്സ് കവർ പേജ് നൽകിയ എൻറെ മകൾ അശ്വിനി രവീന്ദ്രൻ ഓരോ കവിതയ്ക്കും അനുയോജ്യമായ ചിത്രങ്ങൾ വരച്ചു തന്ന മകളുടെ സുഹൃത്തുക്കൾ, ഭാഷാ ബുക്ക്സ് ടീം അംഗങ്ങൾ, അങ്ങിനെ എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും കടപ്പാടും ഈ പുസ്തകം നിങ്ങളിലെത്തിക്കാൻ സഹായിച്ചു.
നന്ദിയോടെ വിനയപൂർവ്വം
രവീന്ദ്രൻ കൈപ്രത്ത് (ദുബൈ )
അന്നൂർ, പയ്യന്നൂർ
കണ്ണൂർ ജില്ല.

Categories
Literature main-slider

കാസർഗോഡ് ജില്ലയിൽ നിന്നുള്ള അതുല്യ ഗ്രന്ഥകാരൻ ‘തുളു ഭാഷാ’ സാഹിത്യവിവർത്തനരംഗത്ത് പ്രശസ്തനായ എ എം ശ്രീധരൻ എഴുതുന്നു…..

അക്ഷര ലോകം – കാസറഗോഡ്

തുളുഭാഷയിലെ ആദ്യ നോവലായ സതികമല
2006 ൽ വിരചിതമായ മിത്തബൈൽ യമുനക്ക എന്നീ നോവലുകളുടെ വിവർത്തകനായ ഡോ.എ.എം.ശ്രീധരൻ അവയുടെ സാമൂഹികവും സാംസ്കാരികവും
ഭാഷാപരവുമായ പ്രത്യേകതകളെക്കുറിച്ച് എഴുതുന്നു. തുളുവിലെ ആദ്യ കഥയായ അത് വരനാണ് വധുവല്ല (1933) തൊട്ട് 2020 വരെ
യുള്ള 50 കഥകളുടെ കഥാ കദികെ എന്ന പേരിലുളള കഥാ സമാഹാരവും ഡോ.ശ്രീധരൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായി തുളു – മലയാളം
നിഘണ്ടുവും ലിപിയില്ലാത്ത ബ്യാരി ഭാഷാനിഘണ്ടുവും , തുളു – പാരമ്പര്യവും വീണ്ടെടുപ്പുമെന്ന പ്രാദേശിക ചരിത്രഗ്രന്ഥവും ഡോ. ശ്രീധരന്റെ സംഭാവനകളിൽ എടുത്തു പറയേണ്ടവയാണ്.
രണസിരിയെന്ന തുളു നാടോടി രാമായണം
സഹൃദയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നതും അദ്ദേഹമാണ്.

‘തുളു ഭാഷാ’ സാഹിത്യവിവർത്തനരംഗത്ത് പ്രശസ്തനായ എ എം ശ്രീധരൻ എഴുതുന്നു…..🖋️…

ഇന്ത്യയുടെ ഇതരഭാഗങ്ങളിലെന്നപോലെ കാസർഗോഡ്, മംഗലാപുരം, ഉടുപ്പി ജില്ലകളടങ്ങുന്ന തുളുനാട്ടിലും സ്വാതന്ത്ര്യസമരത്തിന്റെ ശക്തമായ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. വ്യക്തികളായും സംഭവങ്ങളായും പ്രതിരോധ സമരങ്ങളായും അവ പടർന്നു നിൽക്കുന്നു. അതൊക്കെ നമ്മുടെ ലിഖിത ചരിത്രത്തിന്റെ ഭാഗവും പ്രസിദ്ധവുമാണ്. എന്നാൽ സാഹിത്യവും സ്വാതന്ത്ര്യ സമരവും തമ്മിലുളള ബന്ധം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. 1921 ൽ എഴുതിയ എസ്.യു. പനിയാഡിയുടെ സതികമലയെയും 2006 ൽ എഴുതിയ ഡി.കെ. ചൗട്ടയുടെ മിത്തബയൽ യമുനക്കയെയും മുൻ നിർത്തി അത്തരം ഒരാലോചനയാണ് ഇവിടെ നടത്തുന്നത്.

തുളുഭാഷയിലെ ആദ്യനോവലാണ് സതി കമല .തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാ
ണ് പനിയാഡി സതികമല രചിക്കുന്നത്. സ്വാതന്ത്ര്യ സമര സംബന്ധമായും ദേശീയോ
ദ്ഗ്രഥന പരവുമായ അദ്ദേഹത്തിന്റെ ചിന്തകളും പ്രവർത്തന പദ്ധതികളുമെല്ലാം
ഈ നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്. പ്രാദേശിക ഭാഷയായ തുളുവിന്റെ സംരക്ഷണം, വിദേശവസ്ത്ര ബഹിഷ്കരണം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത , ജീവിതത്തിന്റെ എല്ലാ മേഖലകളിലും സാധ്യമാകേണ്ട ആധുനീകരണം, സ്ത്രീപുരുഷ സമത്വം തുടങ്ങി സമകാലിക പ്രസക്തിയുള്ള നാനാ വിഷയങ്ങൾ വിശദമായിത്തന്നെ നോവൽ ചർച്ച ചെയ്യുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിലുമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ വിഷയങ്ങളെ പ്രമേയമാക്കിയുള്ള നോവലുകൾ ഉണ്ടായിരുന്നു. അക്ഷരമാലയില്ലെന്നും സാഹിത്യമില്ലെന്നും പ്രബലമായ സംസ്കാരമില്ലെന്നും പറഞ്ഞ്  അരുകുവൽക്കരിച്ച തുളുവും ഈ കാലഘട്ടത്തിലെ പ്രബലസാന്നിധ്യമാകുന്നുണ്ടെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെയൊരാമുഖം.
കർണാട് സദാശിവറാവു, കോട്ട രാമകൃഷ്ണ കാറന്ത് , സി.കെ. ഭരദ്വാജ്, ഹിരിയടയ്
ക്ക രാമരായമല്ലയ്യ , ഹിരിയടയ്ക്ക നാരായണ റാവു, ആർ.എസ്. ഷേണായി തുടങ്ങി
യ പ്രമുഖരോടൊപ്പമാണ് പനിയാഡി സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായത്. സി.എ.പൈ, പങ്കളു നായക് എന്നീ പ്രശസ്ത കുടുംബങ്ങളിൽ നിന്നുള്ളവരും പനിയാഡി
ക്കൊപ്പമുണ്ടായിരുന്നു. കെ.കെ. ഷെട്ടി, പൊളലി ഷീനപ്പ ഹെഗ്ഡെ, എൻ.എസ്. കി
ല്ലെ എന്നിവർ അക്കാലത്തെ പ്രമുഖ കോൺഗ്രസ് പ്രവർത്തകരായിരുന്നു. സി.രാജഗോപാലാചാരിയുമായി അടുത്ത സൗഹൃദവും രാഷ്ട്രീയ സഹവർത്തിത്വവും പനിയാഡിക്കുണ്ടായിരുന്നു. ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ ആരാധനകനായ പനിയാഡി ചുവന്ന വസ്ത്രം ധരിച്ച് ‘റെഡ് ഷർട്ട് ‘ എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്തു.
ആർ. ആർ .ദിവാകറിന്റെ അദ്ധ്യക്ഷതയിൽ 1923 ൽ നടന്ന ദക്ഷിണ കന്നട ജില്ലാ
കോൺഗ്രസ് സമ്മേളനത്തിലും ഗംഗാധർ റാവു ദേശ്പാണ്ഡെ അദ്ധ്യക്ഷത വഹിച്ച
1928 ലെ സമ്മേളനത്തിലും പനിയാഡി പങ്കെടുത്തു.
1927 ൽ ഗാന്ധിജി മംഗലാപുരം സന്ദർശിച്ചപ്പോൾ പനിയാഡി സജീവമായി രംഗത്തുണ്ടായിരുന്നു. 1930 ൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് ഹിരിയട്ക്ക രാമരായ മല്ലയ്യ , കർണാട് സഭാശിവറാവു, എം. ഉമേശ് റാവു, ഷെയ്ഖ് യൂസഫ് സാഹിബ്ബ്, എൻ.
എസ്. കില്ലെ, കൃഷ്ണറാവു കുഡ്ഗി, പൊളലി ഷീനപ്പ ഹെഗ്ഡെ എന്നീ കോൺഗ്രസ്
പ്രവർത്തകരോടൊപ്പം അദ്ദേഹം അറസ്റ്റു വരിച്ചു. തൃശ്നാപ്പള്ളി ജയിലിലേക്കാണ്
ഇവരെ ആദ്യം കൊണ്ടുപോയതെങ്കിലും പിന്നീട് വെല്ലൂർ ജയിലിലേക്ക് മാറ്റുകയു
ണ്ടായി. അവിടെ വെച്ചാണ് സഹപ്രവർത്തകരോട് ചേർന്ന് തുളുഭാഷയുടെയും നാടിന്റെയും വിമോചനത്തിനാവശ്യമായ ഗാഢമായ ആലോചനകൾ പനിയാഡി നടത്തിയത്.
ഗാന്ധിജി കർണാടകത്തിൽ സന്ദർശനം നടത്തുന്ന വേളയിൽ ഉടുപ്പിയിൽ വെച്ച് പനി
യാഡിയുടെ ഭാര്യ ഭാരതീഭായി തന്റെ ആഭരണങ്ങളെല്ലാം ഊരി ഒരു താലത്തിൽ
വെച്ച് അദ്ദേഹത്തിന് നൽകുകയുണ്ടായി. അന്ന് പിഞ്ചുകുഞ്ഞായിരുന്ന മകൻ
വദിരാജാണ് ആഭരണം കൈമാറിയത്. 1937 ൽ നെഹറു ജില്ല സന്ദർശിച്ചപ്പോൾ
പനിയാഡിയെയാണ് സെക്രട്ടറിയായി നിയമിച്ചത്. പനിയാഡി നിർദേശം സ്വീകരി
ച്ചില്ലെങ്കിലും മകന് ജവഹർ എന്ന് പേരിടുകയുണ്ടായി. ദളിത് വിമോചനം, ഖാദി പ്രചാരണം എന്നിവയിലൂന്നിയായിരുന്നു പനിയാഡിയുടെ സ്വാതന്ത്ര്യസമരത്തിലുള്ള
ഇടപെടൽ. അനേകം ദളിതരെ സംഘടിപ്പിച്ചുകൊണ്ട് പനിയാഡി ഉടുപ്പിയിലെ അനന്തേശ്വര ക്ഷേത്ര പ്രവേശനത്തിനായി തുനിഞ്ഞ കഥ ദക്ഷിണ കർണ്ണാടത്തിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമാണ്. പനിയാഡിയുടെ ജ്യേഷ്ഠ
നായിരുന്നു അന്ന് ക്ഷേത്ര പൂജാരി. പൂജാരി ക്ഷേത്രത്തിന്റെ പടിക്കൽ കിടന്ന് തന്നെ
കവച്ചു കൊണ്ടേ പ്രവേശനം സാധ്യമാകൂ എന്ന് പനിയാഡിയെ വെല്ലുവിളിച്ചു. പനി
യാഡി ആ വെല്ലുവിളി സ്വീകരിച്ചില്ലെങ്കിലും തന്റെ പരിഷ്കരണ സംരംഭങ്ങൾ തുടർ
ന്നു. 1959 ൽ മദ്രാസിൽ വെച്ച് ഹൃദയസ്തംഭനം മൂലം പനിയാഡി മരിച്ചു.
2006 ലാണ് മിത്തബയൽ യമുനക്ക പ്രസിദ്ധീകരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതു
പോലെ സ്ത്രീശക്തിയെ ഉദാഹരിക്കുന്ന നോവലാണിത്. മിത്തബയൽ ബാരബയൽ
എന്നീ രണ്ടു തറവാടുകളെ കേന്ദ്രീകരിച്ചു കൊണ്ട് തുളുനാടിന്റെ ഏതാണ്ട് അഞ്ഞൂറു വർഷത്തെ സാംസ്കാരിക ചരിത്രമാണ് ഈ നോവലിലെ പ്രമേയം. മിത്തബയൽ
എന്ന കാട്ടു പ്രദേശം കൃഷിയോഗ്യമാക്കൽ, തറവാടിന്റെ രൂപീകരണം, വളർച്ച, ആ
ഭ്യന്തരവും ബാഹ്യവുമായ സംഘർഷങ്ങൾ, പുതു തലമുറയുടെ ഇടപെടൽ, സ്വാത
ന്ത്ര്യസമരത്തിലുള്ള പങ്കാളിത്തം, ഹരിജനോദ്ധാരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
തുടങ്ങിയവ ഒരു ഭാഗത്ത് .കുമ്പള,മായിപ്പാടി രാജവംശങ്ങൾ ,പോർച്ചുഗീസ് അധിനി
വേശം, അറബികളുമായുള്ള കച്ചവട ബന്ധം, ബ്രിട്ടീഷ് അധിനിവേശം, ഭൂപ്രഭുക്കന്മാ
ർ തമ്മിലുള്ള സംഘർഷം,നാട്ടുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം, രണ്ടാം ലോക
മഹായുദ്ധം, ഗാന്ധിജിയുടെ നേതൃത്വം, സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഘട്ടങ്ങൾ,
ബ്രിട്ടീഷ് മർദ്ദനം, ഗാന്ധിജിയുടെ മംഗലാപുരം സന്ദർശനം, ഗോവിന്ദ പൈയുടെ വ്യ
ക്തി ജീവിതവും രാഷ്ടീയ ജീവിതവും, മദ്രാസ് സംസ്ഥാനത്തിന്റെ രൂപീകരണം, സ്വാ
തന്ത്ര്യാനന്തരം സംഭവിച്ച നൈതികമായ അധ:പതനം തുടങ്ങിയവ മറുഭാഗത്തുമായി
വിശാലമായ കാൻവാസിൽ രചിക്കപ്പെട്ടതാണ് ഈ നോവൽ. കയ്യൂർ സമരവും ഇ.എം.എസ് . മന്ത്രിസഭയുടെ ഭൂപരിഷ്കരണയത്നങ്ങളുമൊക്കെ സാന്ദർഭികമായി
നോവലിൽ കടന്നുവരുന്നണ്ട്. “ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ട മഹത്തായ നോവലു
കളിലൊന്നാണ് മിത്തബയൽ യമുനക്ക. വർത്തമാനത്തിലൂന്നി ഒരു നാടിന്റെ ഭൂത
കാലത്തിലേക്കുളള സഞ്ചാരമാണ് നോവലിസ്റ്റ് നടത്തുന്നത്. ചരിത്രപരവും, നാടോടി വിജ്ഞാനീയവും, സാംസ്കാരികവും, നരവംശഗ്‌സ്ത്രപരവും സാമൂഹ്യ ശാസ്ത്രപരവുമായ കോണുകളിലൂടെയുള്ള വായന സാധ്യമാക്കുന്നു എന്നതാണ് ഈ നോവലിന്റെ മറ്റൊരു പ്രത്യേകത ” യെന്ന് യു.ആർ. അനന്തമൂർത്തിയും ഗുത്തു മനകളെ
കേന്ദ്രീകരിച്ചുള്ള സാമൂഹികവും രാഷ്ട്രീയവുമായ അധികാരത്തിന്റെ സങ്കീർണ്ണതകളാണ് ഈ നോവലിലെ പ്രതിപാദ്യമെന്നും തൗളവരുടെ ഭൂത-വർത്തമാനങ്ങൾ അടു
ത്തറിയാൻ ഈ നോവലിലൂടെ സാധിക്കുമെന്നും ബി.എ. വിവേക് റായ്യും അഭിപ്രയപ്പെട്ടിട്ടുണ്ട്.
മിത്തബയലിലെ സുബ്ബയ്യയും ഗോവിന്ദപൈയും ചേർന്ന് തുളുനാട്ടിൽ നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ തുളു നാടിനെ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങൾക്ക് സമശീർഷ്കമാക്കുന്നു. ഗാന്ധിജിയുമായി ഗോവിന്ദ പൈക്കുണ്ടായിരുന്ന ഗാഢസൗഹൃദവും
വ്യക്തി ജീവിതത്തിൽ കാട്ടിയ പ്രത്യേക താൽപ്പര്യവും ഈ നോവലിലെ കരളലിയി
ക്കുന്ന സന്ദർഭങ്ങൾക്ക് കാരണമായിട്ടുണ്ട്. ഗോവിന്ദപൈയുടെ പത്നിയുടെ അസുഖ
വും ദാരണമായ അന്ത്യവും ഇതോട് ചേർത്തുവായി ക്കേണ്ടതാണ്. ഗാന്ധിജിയുടെ
ഊന്നുവടി തുളുനാടിന്റെ സംഭാവനയാണെന്ന് നോവലിൽ സുചിപ്പിക്കുന്നുണ്ട്. അതു
പോലെ ഗാന്ധിജിയുടെ തീവണ്ടി മാർഗമുളള മംഗലാപുരം യാത്ര കേരളത്തിന്റെ
വടക്കൻ ഭാഗങ്ങളിലും ദക്ഷിണ കാനറയിലും ഉണ്ടാക്കിയ നവോന്മേഷവും പ്രത്യേകം
പരാമർശിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യലബ്ധിയോടെ അതിന്റെ മുന്നണിപ്പോരാളികളോട് നാം കാട്ടിയ അവഗണയും കൃതഘ്നതയും അധികാരത്തോടുള്ള ആർത്തിയും
വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കും വിധമാണ് നോവലിൽ ആഖ്യാനം ചെയ്യപ്പെടുന്നത്.

Categories
Literature main-slider

അക്ഷര ലോകം – കാസർഗോഡ്. വളർന്നു വരുന്ന യുവ എഴുത്തുകാരി ശ്രുതി മേലത്ത് പാക്കം എഴുതുന്നു…….

ഞാൻ ശ്രുതി മേലത്ത്. പാക്കം സ്വദേശിനിയാണ്. അക്ഷരലോകം എന്നത് അന്നും ഇന്നും എനിക്ക് പ്രിയപ്പെട്ടതാണ്.അ ക്ഷരങ്ങളാകുന്ന അഗ്നിയുടെ വിശുദ്ധി മനസ്സിലാക്കുമ്പോൾ നമ്മളിൽ നിന്ന് അകന്നു പോകുന്നത് ദേഷ്യവും വെറുപ്പുമൊക്കെയാണ്. കുഞ്ഞുനാളിലെ ഉണ്ടായിരുന്ന ഒരു ആഗ്രഹമായിരുന്നു എന്റേതായിട്ട് ഒരു ബുക്ക് ചെയ്യണം എന്നുള്ളത്. പിന്നെ എന്തോ ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ കൂടി വന്നപ്പോൾ ആ ആഗ്രഹം എന്നെ വിട്ടു പോയതോ ഞാൻ അതിനെ മറന്നു പോയതോ എന്നറിയില്ല. പക്ഷേ നാം തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ അതിലേക്ക് ഏതോ ഒരു ശക്തി നമ്മളെക്കൊണ്ട് എത്തിക്കും എന്നുള്ളത് പോലെ 2020 നവംബർ ആറിന് എന്റെ ആദ്യ പുസ്തകം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ വെച്ച് പ്രകാശനം ചെയ്തു. ഇത്തിരി വെളിച്ചം എന്ന എന്റെ ആദ്യ നോവൽ ആയിരുന്നു അത്. നമ്മുടെ അനുഭവങ്ങളോ നമ്മുടെ പ്രിയപ്പെട്ടവരുടെ അനുഭവങ്ങളോ മനസ്സിൽ തട്ടി എഴുതുമ്പോൾ ആണല്ലോ ഓരോ വാക്കുകൾക്കും ജീവൻ വെയ്ക്കുന്നത്. എന്റെ ഇത്തിരി വെളിച്ചം എന്ന നോവലിൽ കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും ജീവിതത്തിൽ കൈപ്പേറിയ അനുഭവങ്ങൾ വരുമ്പോൾ എങ്ങനെയൊക്കെ അവയെ തരണം ചെയ്യാം എന്നുള്ളതും വരച്ചു കാട്ടാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തളർന്നിരുന്നത് കൊണ്ട് ഇന്നുവരെ ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ല. നമ്മുടെ ജീവിതയാത്രയിൽ നമ്മെ ചേർത്തുനിർത്തിയവരും വേദനിപ്പിച്ചവരും ഒക്കെ ഉണ്ടാവും. ഓരോ അനുഭവങ്ങളും ഓരോ ജീവിതപാഠങ്ങളായെടുത്തു മുന്നേറുമ്പോഴാണ് നമ്മുടെ ജീവിതത്തിന് സൗന്ദര്യം ഉണ്ടാവുന്നത്. ഇത്തിരി വെളിച്ചമെന്ന എന്റെ നോവൽ എന്റെ ജീവിതത്തിൽ ഒത്തിരി വെളിച്ചം വിതറി എന്നുള്ളതാണ് സത്യം. ഇനിയും നിങ്ങൾ തരുന്ന സ്നേഹവും പ്രോത്സാഹനവും ഉണ്ടാവുമെന്ന വിശ്വാസത്തോടെ…
ശ്രുതി മേലത്ത്

Categories
Literature

സാഹിത്യം തീണ്ടാത്ത ഒരു കഥ എക്കാലത്തും എന്റെ സ്വപ്നമായി തുടരുന്നു’: മനോജ് വെങ്ങോല

പൊട്ടയ്ക്കക്കാരുടെ മറ്റപ്പോക്കുകണ്ടത്തില്‍ കാളപൂട്ടാന്‍ പോകുമ്പോള്‍ അച്ഛന്‍ എന്നെയും കൂടെകൂട്ടി. ഒന്നിനുമല്ല. വെറുതെ വരമ്പത്ത് ഇരിക്കാനാണ്. അച്ഛന്‍ പറയുന്ന ഓരോ കാര്യങ്ങള്‍ കേട്ടുമൂളാന്‍ ഒരാള്‍. ഒരു കൂട്ട്. ഒരു കേള്‍വിക്കാരന്‍.
ഇടവത്തിലെ നിര്‍ത്തില്ലാത്ത മഴയില്‍ പോഴിയും പിരിയന്‍കുളങ്ങരയും കല്ല്യേലിയും മുങ്ങിയപ്പോള്‍, അവയുടെ കൈത്തോടുകളില്‍ മീന്‍വെട്ടാനും ഞാന്‍ അച്ഛനൊപ്പം പോയി. തുലാവര്‍ഷത്തിന്റെ വരവറിയിച്ചുകൊണ്ട് ആദ്യഇടിമുഴക്കം ഭൂമിയെ നടുക്കിയപ്പോള്‍ കുന്നത്തുകുടിക്കാരുടെ എടണക്കാട്ടില്‍ കൂണുകള്‍ പൊങ്ങിയിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങളിരുവരും കുറേ തിരഞ്ഞുനടന്നിട്ടുണ്ട്. അപ്പോഴോക്കെയും അച്ഛനിങ്ങനെ ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. ഒക്കെയും കഥകളാണ്. അതില്‍ മനുഷ്യരും മൃഗങ്ങളും പക്ഷികളും ഭൂതങ്ങളും പ്രേതങ്ങളും ഉണ്ടാകും. അതുകേള്‍ക്കാന്‍ ഭയങ്കര രസമായിരുന്നു.

Back to Top