Categories
International Latest news main-slider top news

ഹമാസ് ബന്ദികളെ വിട്ടയയ്ക്കാന്‍ ആരംഭിച്ചു

ഇസ്‌റാഈലുമായി ധാരണയായ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് ബന്ദികളെ വിട്ടയയ്ക്കാന്‍ ആരംഭിച്ചു.
13 ഇസ്‌റാഈലികളേയും 12 തായ്‌ലന്‍ഡ് പൗരരേയുമാണ് ഹമാസ് വിട്ടയച്ചത്. ബന്ധികളെ മോചിപ്പിച്ചകാര്യം ഈജിപ്ത് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസാണ് സ്ഥിരീകരിച്ചത്. ഇസ്‌റാഈലികളായ ബന്ധികളെ ഗാസയിലെ റെഡ്‌ക്രോസിന് കൈമാറിയെന്ന് ഇസ്‌റാഈലി ടി.വി ചാനലുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഖത്തറിന്റേയും ഈജിപ്റ്റിന്റേയും മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ പ്രകാരം 150 ഫലസ്തീനിയന്‍ തടവുകാര്‍ക്ക് പകരമായിട്ടാണ് 50 സ്ത്രീകളേയും കുട്ടികളേയും വിട്ടയയ്ക്കാന്‍ ഹമാസ് സമ്മതിച്ചത്.

Categories
International Latest news main-slider

52-ാമത് യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി

ദുബായ് : 52-ാമത് യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് അടുത്ത മാസം രണ്ടു മുതൽ നാലു വരെ (ശനി മുതൽ തിങ്കൾ വരെ) രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അധികൃതർ വ്യാഴാഴ്ച അറിയിച്ചു. ശമ്പളത്തോടു കൂടിയ അവധിയാണ് പ്രഖ്യാപിച്ചിട്ടുളളത്. ദേശീയ ദിനം ആഘോഷിക്കാനായി രണ്ടു ദിവസത്തെ അവധിയായിരുന്നു നേരത്തെ അനുവദിച്ചിട്ടുള്ളത്. ദേശീയ ദിനം പ്രമാണിച്ച് സർക്കാർ ഫെഡറൽ ജീവനക്കാർക്ക് വെള്ളിയാഴ്ച ഓൺലൈൻ പ്രവൃത്തി ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിയിൽ നിർബന്ധമായും പ്രവേശിക്കേണ്ടവർക്ക് ഓൺലൈൻ പ്രവർത്തനം ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി.

Categories
International Latest news main-slider

ഇസ്രയേൽ ഹമാസ് യുദ്ധം : നാലു ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

ജറുസലം : ഇസ്രയേൽ – ഹമാസ് സംഘർഷം ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ, താൽക്കാലിക വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അനുമതി. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ്, വെടിനിർത്തൽ കരാറിനു വഴിതെളിഞ്ഞത്. ഇതനുസരിച്ച്, 50 ബന്ദികളെ വിട്ടയ്ക്കാൻ ധാരണയായി. ഇതിനായി നാലു ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയത്.

ഇക്കാര്യം വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവന പുറത്തിറക്കി. അതേസമയം, യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രയേലിന്റെ കസ്റ്റഡിയിലുള്ള 150 പലസ്തീൻ തടവുകാരെയും മോചിപ്പിച്ചേക്കുമെന്നാണ് വിവരം.

ഇവർക്കു പുറമേ ഓരോ 10 ബന്ദികളെ മോചിപ്പിക്കുമ്പോഴും, വെടിനിർത്തൽ ഓരോ ദിവസം കൂടി നീട്ടാനാണ് തീരുമാനം.

എല്ലാ ബന്ദികളെയും നാട്ടിൽ തിരികെയെത്തിക്കാൻ ഇസ്രയേൽ ഭരണകൂടം കടപ്പെട്ടിരിക്കുന്നു. ഈ ലക്ഷ്യം മുൻനിർത്തിയുള്ള ആദ്യ പടിയെന്ന നിലയിൽ, താൽക്കാലിക വെടിനിർത്തലിന് സർക്കാർ അനുമതി നൽകുന്നു. ഇതുപ്രകാരം, ആദ്യ ഘട്ടത്തിൽ നാലു ദിവസം കൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 50 ബന്ദികളെ മോചിപ്പിക്കും. ഈ ഘട്ടത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാകും.

എല്ലാ ബന്ദികളെയും രാജ്യത്തു തിരിച്ചെത്തിക്കാനും ഹമാസിനെ സമ്പൂർണമായി ഉൻമൂലനം ചെയ്യാനും ഗാസയിൽനിന്ന് ഇനി മേലാൽ യാതൊരുവിധ ഭീഷണിയും ഉയരുന്നില്ലെന്ന് ഉറപ്പാക്കാനും ഇസ്രയേൽ സർക്കാരും സൈന്യവും സുരക്ഷാ സംവിധാനവും പോരാട്ടം തുടരും.’’ – ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കി.

Categories
International Latest news main-slider top news

ഇന്ത്യക്ക് അടിതെറ്റി; ആറാം കിരീടത്തില്‍ മുത്തമിട്ട് ആസ്ട്രേലിയ; ട്രാവിസ് ഹെഡിന് തകര്‍പ്പൻ സെഞ്ച്വറി

ഇന്ത്യക്ക് അടിതെറ്റി; ആറാം കിരീടത്തില്‍ മുത്തമിട്ട് ആസ്ട്രേലിയ; ട്രാവിസ് ഹെഡിന് തകര്‍പ്പൻ സെഞ്ച്വറി

ഏകദിന ക്രിക്കറ്റിന്റെ വിശ്വകിരീടത്തില്‍ മൂന്നാം മുത്തമെന്ന 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളെ തകര്‍ത്ത് ആസ്ട്രേലിയ കിരീടം റാഞ്ചി.ഇത് ആറാം തവണയാണ് ഏകദിന ലോകകപ്പ് കീരീടം ഓസീസ് ഷോക്കേസിലെത്തുന്നത്. വിശ്വം ജയിച്ച്‌ കലാശപ്പോരിനിറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ആസ്ട്രേലിയ തകര്‍ത്തത്.

 

തകര്‍പ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞ് കളിച്ച ഓപണര്‍ ട്രാവിസ് ഹെഡാണ് (137) നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ആതിഥേയരുടെ കണ്ണീര്‍ വീഴ്ത്തിയത്. കൂട്ടിന് അര്‍ധ സെഞ്ച്വറിയുമായി (58*) ഓസീസ് മധ്യനിര ബാറ്റര്‍ ലബൂഷെയ്നും ഉണ്ടായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 43 ഒാവറില്‍ നാല് വിക്കറ്റ് നഷ്ത്തില്‍ ലക്ഷ്യം കണ്ടു. 47 റണ്‍സിന് മൂന്ന് വിക്കറ്റെന്ന് പരാജയ മുഖത്ത് നിന്നാണ് ട്രാവിസ് ഹെഡും മാര്‍നസ് ലബൂഷെയ്നും ചേര്‍ന്ന്ഓസീസിനെ വിജയത്തിലേക്കി കൈപിടിച്ച്‌ ഉയര്‍ത്തുന്നത്.

 

തകര്‍ച്ചയോടെ തുടങ്ങിയ ഓസീസ്

 

ഇന്ത്യ മുന്നോട്ട് വെച്ച 241 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയക്ക് 47 റണ്‍സെടുക്കുന്നതിനിടെയാണ് മൂന്ന് വിക്കറ്റ് നഷ്ടമായത്. ഓപണര്‍ ഡേവിഡ് വാര്‍ണറും വണ്‍ഡൗണായെത്തിയ മിച്ചല്‍ മാര്‍ഷും മുൻ നായകൻ സ്റ്റീവൻ സ്മിത്തുമാണ് പുറത്തായത്. തകര്‍പ്പനടികളിലൂടെ തുടങ്ങിയ ആസ്ട്രേലിയക്ക് ആദ്യ പ്രഹരമേല്‍പിച്ചത് മുഹമ്മദ് ഷമിയായിരുന്നു. മൂന്ന് പന്തില്‍ ഒരു ഫോറടക്കം ഏഴ് റണ്‍സെടുത്ത വാര്‍ണറെ ഷമി വിരാട് കോഹ്‍ലിയുടെ കൈയിലെത്തിക്കുകയായിരുന്നു.ആദ്യ ഓവറില്‍ 15 റണ്‍സ് വഴങ്ങിയ ബുംറ പിന്നീട് താളം കണ്ടെത്തിയതോടെ രണ്ടാം വിക്കറ്റും വീണു. 15 പന്തില്‍ അത്രയും റണ്‍സെടുത്ത മാര്‍ഷിനെ ബുംറ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സ്റ്റീവൻ സ്മിത്തിനെയും നിലയുറപ്പിക്കും മുമ്ബ് ബുംറ മടക്കി. ഏഴാം ഓവറിലെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് ലബൂഷെയ്നെ കൂട്ടുനിര്‍ത്തി ട്രാവിസ് പതിഞ്ഞ താളത്തില്‍ തുടങ്ങി സംഹാരതാണ്ഡവമാടുകയായിരുന്നു.

 

ബാറ്റിങ്ങില്‍ കൈവിട്ട കളി

 

സ്വന്തം മണ്ണില്‍ മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 240 റണ്‍സാണ് നേടിയത്. കെ.എല്‍ രാഹുലും വിരാട് കോഹ്‍ലിയും നേടിയഅര്‍ധസെഞ്ച്വറികളാണ് ഇന്ത്യയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. തരക്കേടില്ലാത്ത തുടക്കമാണ് ഇന്ത്യക്കായി ഓപണര്‍മാര്‍ നല്‍കിയത്. 4.2 ഓവറില്‍ 30 റണ്‍സ് നേടിയ രോഹിത്-ഗില്‍ സഖ്യം പൊളിച്ചത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഏഴ് പന്തില്‍ നാല് റണ്‍സെടുത്ത ഗില്ലിനെ ലോങ് ഓണില്‍ ആദം സാംബയുടെ കൈയിലെത്തിക്കുകയായിരുന്നു.

 

എന്നാല്‍, പതിവുപോലെ ആക്രമണ മൂഡിലായിരുന്ന ക്യാപ്റ്റൻ രോഹിത് ശര്‍മയെ െഗ്ലൻ മാക്സ് വെല്‍ വീഴ്ത്തി. പത്താം ഓവറില്‍ മാക്സ്വെല്ലിന്റെ രണ്ടാം പന്ത് സിക്സും മൂന്നാം പന്ത് ഫോറുമടിച്ച രോഹിതിനെ നാലാം പന്തില്‍ ട്രാവിസ് ഹെഡ് പിറകിലേക്കോടി അത്യുജ്വലമായി കൈയിലൊതുക്കുകയായിരുന്നു31 പന്തില്‍ മൂന്ന് സിക്സും നാല് ഫേറുമടക്കം 47 റണ്‍സാണ് രോഹിത് നേടിയത്. വൈകാതെ മൂന്നാം വിക്കറ്റും വീണു. മൂന്ന് പന്തില്‍ നാല് റണ്‍സെടുത്ത ശ്രേയസ് അയ്യരെ കമ്മിൻസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് പിടികൂടുകയായിരുന്നു. മൂന്നിന് 81 എന്ന നിലയില്‍ പ്രതിസന്ധിയിലായ ടീമിനെ പിന്നീട് വിരാട് കോഹ്‍ലിയും കെ.എല്‍ രാഹുലും ചേര്‍ന്ന് പതിയെ കരകയറ്റുകയായിരുന്നു.

 

63 പന്തില്‍ നാല് ഫോറടക്കം 54 റണ്‍സ് നേടിയ കോഹ്‍ലിയെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് വീഴ്ത്തിയത്. കമ്മിൻസിന്റെ പന്ത് ബാറ്റില്‍ തട്ടി സ്റ്റമ്ബില്‍ പതിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 109 പന്തില്‍ 67 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.107 പന്തില്‍ 66 റണ്‍സ് നേടിയ രാഹുല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് പിടികൂടിയാണ് മടങ്ങിയത്. ടീം തകര്‍ച്ചയിലേക്ക് നീങ്ങുമ്ബോള്‍ ക്ഷമയോടെ പിടിച്ചുനിന്ന് 86 പന്തില്‍ ഒറ്റ ഫോറിന്റെ മാത്രം അകമ്ബടിയിലാണ് താരം 50ലെത്തിയത്.

 

22 പന്തില്‍ ഒമ്ബത് റണ്‍സെടുത്ത രവീന്ദ്ര ജദേജയെ ഹേസല്‍വുഡിന്റെ പന്തിലും 10 പന്തില്‍ ആറ് റണ്‍സെടുത്ത മുഹമ്മദ് ഷമിയെ സ്റ്റാര്‍ക്കിന്റെ പന്തിലും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് പിടികൂടിയപ്പോള്‍ ബുംറയെ ആദം സാംബ വിക്കറ്റിന് മുമ്ബില്‍ കുടുക്കുകയായിരുന്നു. പിന്നെയുള്ള പ്രതീക്ഷ മുഴുവൻ സൂര്യകുമാര്‍ യാദവിലായിരുന്നു. എന്നാല്‍, 28 പന്തില്‍ ഒരു ഫോറടക്കം 18 റണ്‍സെടുത്ത സൂര്യകുമാറിനെ ഹേസല്‍വുഡ് വിക്കറ്റ് കീപ്പറുടെകൈയിലെത്തിച്ചു. അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ കുല്‍ദീപ് യാദവ് റണ്ണൗട്ടായി. മുഹമ്മദ് സിറാജ് ഒമ്ബത് റണ്‍സുമായി പുറത്താകാതെ നിന്നു.

 

ആസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിൻസ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വീതവും െഗ്ലൻ മാക്സ്വെല്‍, ആദം സാംബ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി

Categories
International Latest news main-slider top news

ലോകകപ്പില്‍ ഞായറാഴ്ച കലാശ പോരാട്ടത്തിൽ ഇന്ത്യ- ഓസ്‌ട്രേലിയയെ നേരിടും

കൊല്‍ക്കത്ത: 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ- ഓസ്‌ട്രേലിയ കലാശപ്പോരാട്ടം. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ഓസ്‌ട്രേലിയ ഫൈനലിലെത്തി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്‍റെ വിജയമാണ് പാറ്റ് കമ്മിന്‍സും സംഘവും സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സെന്ന വിജയലക്ഷ്യം ഓസീസ് വെറും 46. ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

 

മറുപടി ബാറ്റിങ്ങില്‍ ഭേദപ്പെട്ട തുടക്കമായിരുന്നു ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ഓസീസിന് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ ബൗള്‍ഡാക്കി ഐഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കക്ക് ബ്രേക്ക്ത്രൂ നല്‍കി. 18 പന്തില്‍ നിന്ന് നാല് സിക്‌സും ഒരു ബൗണ്ടറിയുമടക്കം 29 റണ്‍സെടുത്താണ് വാര്‍ണര്‍ മടങ്ങിയത്. വണ്‍ ഡൗണായി എത്തിയ മിച്ചല്‍ മാര്‍ഷിനെ കഗിസോ റബാദ അധികം വൈകാതെ ഡക്കാക്കി മടക്കി.

 

മാര്‍ഷിന് പകരക്കാരനായി എത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് പോരാട്ടം തുടര്‍ന്നു. അതിനിടയില്‍ താരം അര്‍ധസെഞ്ച്വറി തപൂര്‍ത്തിയാക്കി. 15-ാം ഓവറില്‍ ട്രാവിസ് ഹെഡിനെ കേശവ് മഹാരാജ് ക്ലീന്‍ ബൗള്‍ഡാക്കി. 48 പന്തില്‍ നിന്ന് ഒന്‍പത് ബൗണ്ടറികളും രണ്ട് സിക്‌സുമടക്കം 62 റണ്‍സായിരുന്നു ഹെഡിന്റെ സമ്പാദ്യം. ഓസീസ് സ്‌കോര്‍ 100 കടത്തിയാണ് ട്രാവിസ് ഹെഡ് പവലിയനിലെത്തിയത്.

 

പിന്നീട് ക്രീസിലെത്തിയ മാര്‍നസ് ലബുഷെയ്‌നും കാര്യമായ സംഭാവന നല്‍കാനായില്ല. 18 റണ്‍സെടുത്ത ലബുഷെയ്‌നെ തബ്രൈസ് ഷംസി വിക്കറ്റിന് മുന്നില്‍ കുരുക്കി. പകരമിറങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും (1) അധികം വൈകാതെ മടക്കി ഷംസി കരുത്തുകാട്ടി. 34-ാം ഓവറില്‍ സ്റ്റീവ് സ്മിത്തിനും മടങ്ങേണ്ടി വന്നു. ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തിച്ചാണ് ജെറാള്‍ഡ് കോയെറ്റ്‌സി സ്റ്റീവ് സ്മിത്തിനെ കൂടാരം കയറ്റിയത്.

Categories
International Latest news main-slider top news

ഇന്ത്യ-ന്യൂസിലന്‍ഡ് സെമി; സച്ചിനൊപ്പം വാംഖഡെയില്‍ ഡേവിഡ് ബെക്കാമും?

ലോകകപ്പിലെ ഇന്ത്യ-ന്യൂസിലന്‍ഡ് സെമിഫൈനല്‍ മത്സരം കാണുന്നതിനായി ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമും എത്തുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെയെങ്കില്‍ വാംഖഡെ സ്‌റ്റേഡിയത്തിലെ ഗാലറിയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം ഡേവിഡ് ബെക്കാമും ഉണ്ടാകും.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുന്‍ ഇംഗ്ലണ്ട് നായകന്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. യുനിസെഫിന്റെ ഗുഡ്‌വില്‍ അംബാസിഡറായാണ് താരം ഇന്ത്യയിലെത്തിയത്. ക്രിക്കറ്റിലൂടെ സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പദ്ധതിയില്‍ യുനിസെഫും പങ്കാളിയാണ്. വിഷയത്തില്‍ സാമൂഹികമായ ശ്രദ്ധേയ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബെക്കാമിന്റെ ഇന്ത്യന്‍ സന്ദര്‍ശനം.
ബുധനാഴ്ച വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് സെമി മത്സരം. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരം. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടങ്ങളിലെ ഒന്‍പത് മത്സരങ്ങളും വിജയിച്ച്‌ അപരാജിതരായാണ് ഇന്ത്യ അവസാന നാലില്‍ എത്തിയത്. രണ്ടാം സെമി കൊല്‍ക്കത്തയിലാണ്.

Categories
International Latest news main-slider top news

ലോക കപ്പിൽ ജേതാക്കളെ കണ്ടെത്താന്‍ ബൗണ്ടറികളുടെ കണക്കെടുക്കില്ല, മഴ പെയ്‌താല്‍ പിന്നീട് കാര്യങ്ങള്‍ ഇങ്ങനെ; സെമിയിലെയും ഫൈനലിലെയും നിയമങ്ങള്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ട് ആദ്യമായി മുത്തമിട്ടതിന് പിന്നാലെ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു ഐസിസിയുടെ ‘ബൗണ്ടറി കൗണ്ട് റൂള്‍’ (ICC Boundary Count Rule). സൂപ്പര്‍ ഓവറിലും സമനിലയില്‍ കലാശിക്കുന്ന ഒരു മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്നതായിരുന്നു ക്രിക്കറ്റിലെ ഈ നിയമം. 2019 ലോകകപ്പിലെ ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് ഫൈനലിന് ശേഷം ഈ നിയമത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

എന്നാല്‍, ഇപ്രാവശ്യം ഈ കാര്യത്തില്‍ ഐസിസിയ്‌ക്ക് പഴി കേള്‍ക്കേണ്ടി വരില്ല. കാരണം ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍ക്കുള്ള നിയമങ്ങളില്‍അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ മാറ്റം കൊണ്ട് വന്നിട്ടുണ്ട്. ആ നിയമങ്ങള്‍ പരിശോധിക്കാം (ICC Rules For Cricket World Cup Knock Out Matches).

ബൗണ്ടറി കണക്കെടുപ്പില്ല..: കഴിഞ്ഞ ലോകകപ്പില്‍ ബൗണ്ടറികളുടെ കണക്കെടുത്ത് വിജയിയെ തീരുമാനിച്ച രീതി ഇത്തവണ ഉണ്ടാകില്ല (Boundary Count Rule). ഈ ലോകകപ്പിലെ നോക്കൗട്ട് മത്സരം നിശ്ചിത 50 ഓവറുകളും പൂര്‍ത്തിയാകുമ്ബോള്‍ സമനിലയിലാണ് കലാശിക്കുന്നതെങ്കില്‍ ഇരു ടീമും സൂപ്പര്‍ ഓവര്‍ കളിക്കണം. സൂപ്പര്‍ ഓവറും ടൈ ആയാല്‍ മത്സരം അടുത്ത സൂപ്പര്‍ ഓവറിലേക്ക് നീളും. ഇങ്ങനെ വിജയിയെ കണ്ടെത്തുന്നത് വരെ സൂപ്പര്‍ ഓവര്‍ തുടരണമെന്നാണ് പുതിയ നിയമം (Cricket World Cup 2023 Super Over Rule).മഴ കളിച്ചാല്‍ മത്സരഫലം: ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍ മഴ തടസപ്പെടുത്തിയാല്‍ കളി റിസര്‍വ് ദിനത്തിലേക്ക് നീളും. അതായത്, നവംബര്‍ 15ന് ഇന്ത്യ-ന്യൂസിലന്‍ഡ് നടക്കുന്ന മത്സരം മഴയെ തുടര്‍ന്ന് തടസപ്പെടുകയാണെങ്കില്‍ വിജയിയെ കണ്ടെത്താനായി മത്സരം അടുത്ത ദിവസം (നവംബര്‍ 16) പുനരാരംഭിക്കും. ആദ്യ ദിവസത്തെ അവസാന പന്ത് എറിയുമ്ബോള്‍ ഉണ്ടായിരുന്ന സ്കോറില്‍ നിന്നാണ് മത്സരം അടുത്ത ദിവസം പുനരാരംഭിക്കുന്നത് (Cricket World Cup Reserve Day Rule).

എന്നാല്‍, മഴയെത്തിയാലും ആദ്യ ദിവസം തന്നെ വിജയിയെ കണ്ടെത്താന്‍ അമ്ബയര്‍മാര്‍ ശ്രമിക്കണമെന്നും ചട്ടമുണ്ട്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം 20ഓവറുകള്‍ നേരിട്ടുകഴിഞ്ഞാല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് മെത്തേഡ് ഉപയോഗപ്പെടുത്തിയായിരിക്കും വിജയിയെ കണ്ടെത്തുന്നത് (DLS Method In Cricket). 20 ഓവര്‍ പന്തെറിയാന്‍ സാധിച്ചില്ലെങ്കില്‍ മഴ മാറുന്നത് വരെ കാത്തിരിക്കേണ്ടി വരും.

അതിന് ശേഷം, ഓവര്‍ വെട്ടിച്ചുരുക്കി വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചായിരിക്കും കളിയാരംഭിക്കുന്നത്. എന്നാല്‍, നിശ്ചിത സമയപരിധിക്കുള്ളിലാണ് ഇതും സാധ്യമാകുന്നത്. ആദ്യ ദിവസത്തില്‍ മത്സരം അവസാനിക്കേണ്ട നിശ്ചിത സമയത്തിന് ശേഷം അധികമായി പരമാവധി 120 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്.ഇതിനുള്ളില്‍ കളി തുടങ്ങിയില്ലെങ്കിലായിരിക്കും മത്സരം റിസര്‍വ് ദിനത്തിലേക്ക് പോകുന്നത്. അതേസമയം, സെമി ഫൈനലിന്‍റെ നിശ്ചിത ദിവസത്തിലും റിസര്‍വ് ദിനത്തിലും മഴ പെയ്‌താല്‍ ലോകകപ്പ് പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലിന് യോഗ്യത നേടും. ഇങ്ങനെ വന്നാല്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളായിരിക്കും ഫൈനല്‍ കളിക്കുന്നത്. മഴയെ തുടര്‍ന്ന് ഫൈനലും ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ രണ്ട് ടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും.

Categories
International Latest news main-slider top news

തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാൻ വാട്സ്‌ആപ്പ് സുരക്ഷിതമാക്കാം! ഈ 8 ഫീച്ചറുകളെ കുറിച്ച്‌ നിര്‍ബന്ധമായും അറിയൂ..

വിവിധ ആവശ്യങ്ങള്‍ക്കായി വാട്സ്‌ആപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടുതന്നെ വാട്സ്‌ആപ്പ് ഉപഭോക്താക്കളെ കേന്ദ്രീകരിച്ച്‌ പലതരത്തിലുള്ള തട്ടിപ്പുകളും നടക്കാറുണ്ട്.ആളുകളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് വാട്സ്‌ആപ്പുകള്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളും വലിയ തോതില്‍ ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താൻ നിരവധി ഫീച്ചറുകള്‍ വാട്സ്‌ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.

തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് വാട്സ്‌ആപ്പിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍, പലപ്പോഴും സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന ഫീച്ചറുകളെ കുറിച്ച്‌ ഉപഭോക്താക്കള്‍ ബോധവാന്മാരല്ല. വാട്സ്‌ആപ്പ് അക്കൗണ്ട് സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ താഴെക്കൊടുത്തിരിക്കുന്ന ഫീച്ചറുകള്‍ എനേബിള്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.സ്ക്രീൻ ലോക്ക് സെറ്റിംഗ്സ്

സ്ക്രീൻ ലോക്ക് ഫീച്ചര്‍ എനേബിള്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്. അംഗീകൃത ഉപഭോക്താക്കള്‍ മാത്രമാണ് ഫോണിലെ വാട്സ്‌ആപ്പില്‍ കയറുന്നതെന്ന് അതിലൂടെ ഉറപ്പുവരുത്താൻ സാധിക്കും.

ടു ഫാക്ടര്‍ ഓതെന്റികേഷൻ

വാട്സ്‌ആപ്പില്‍ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറുകള്‍ ഒന്നാണിത്. അക്കൗണ്ട് വെരിഫിക്കേഷന് സമാനതകളില്ലാതെ കോഡ് ഉപയോഗിക്കാൻ സഹായിക്കുന്ന ഈ ഫീച്ചര്‍ അനധികൃതമായി മറ്റാരെങ്കിലും വാട്സ്‌ആപ്പ് തുറക്കുന്നത് തടയുന്നു.
അജ്ഞാത നമ്ബറുകള്‍ സൈലൻസ് ചെയ്ത് വയ്ക്കാൻ കഴിയുന്ന ഫീച്ചര്‍

അറിയാത്ത നമ്ബറുകളില്‍ നിന്ന് കോള്‍ വരുമ്ബോള്‍ സൈലന്റ് ചെയ്ത് വയ്ക്കാൻ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. ഇത് അറിയാത്ത നമ്ബറുകളില്‍ നിന്നുള്ള വോയിസ്, വീഡിയോ കോളില്‍ റിംഗ് ചെയ്യുന്നത് തടയാൻ സഹായിക്കുന്നു.

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചര്‍ എനേബിള്‍ ആണെന്ന് ഉറപ്പുവരുത്തുക. മെസേജുകളിലും കോളുകളിലും പങ്കുവെക്കുന്ന മീഡിയ ഫയലുകളില്‍, തേര്‍ഡ് പാര്‍ട്ടി നുഴഞ്ഞു കയറുന്നത് തടയാൻ ഈ ഫീച്ചര്‍ സഹായിക്കുന്നു.പ്രൊഫൈല്‍ ഫോട്ടോ പ്രൈവസി

പ്രൊഫൈല്‍ ഫോട്ടോയുടെ പ്രൈവസി സെറ്റിംഗ്സില്‍ കയറി,റീഡ് റെസീറ്റ്സ് പോലെ വാട്സ്‌ആപ്പില്‍ അവസാനം കയറിയ സമയം മറ്റുള്ളവരെ അറിയിക്കുന്നത് തടയാൻ സഹായിക്കുന്ന ഫീച്ചറാണിത്.

ഡിസപിയറിംഗ് മെസേജ്

ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ ചാറ്റുകളിലെ മെസേജുകള്‍ അപ്രത്യക്ഷമാകാൻ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. കൂടുതല്‍ സ്വകാര്യത ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. പ്രൊഫൈല്‍ ഫോട്ടോ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാവുന്നതാണ്.

റീഡ് റെസീറ്റ്സ്

റീഡ് റെസീറ്റ്സ് ഓണാക്കുകയോ ഓഫ് ചെയ്തു വയ്ക്കുകയോ ചെയ്യാം. സ്വകാര്യത സംരക്ഷണവുമായി ബന്ധപ്പെട്ട മറ്റൊരു ഫീച്ചറാണിത്. ഇതുവഴി മറ്റുള്ളവര്‍ അയച്ച സന്ദേശം ഉപഭോക്താവ് കണ്ടിട്ടുണ്ടോ എന്ന കാര്യം മറ്റുള്ളവരെ അറിയിക്കുന്നതില്‍ നിന്ന് തടയാൻ സാധിക്കും.

Categories
International Latest news main-slider top news

വാട്‌സ്ആപ്പില്‍ പുതിയ മാറ്റം; അക്കൗണ്ടുകളെ ഇമെയിലുമായി ബന്ധിപ്പിക്കാം

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഇമെയില്‍ അക്കൗണ്ടുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിക്കാൻ ആകുമെന്നതാണ് പുതിയ അപ്‌ഡേറ്റ്. ഇത് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കും.

വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. 2.23.24.10. വാട്‌സ്ആപ്പ് വേര്‍ഷനില്‍ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് തിരഞ്ഞെടുത്തിരിക്കുന്ന ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വാട്‌സ്ആപ്പ് സെറ്റിങ്‌സിലേക്ക് പോയി അക്കൗണ്ട് – ഇമെയില്‍ അസ്രസ് എന്നിങ്ങനെ ഇമെയില്‍ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാം.

ഫീച്ചര്‍ ആവശ്യമുള്ളവര്‍ മാത്രം ഉപയോഗപ്പെടുത്തിയാല്‍ മതി. എന്നാല്‍, വാട്‌സ്ആപ്പില്‍ ഇമെയില്‍ ചേര്‍ക്കുന്നത് യൂസര്‍മാര്‍ക്ക് ഏറെ ഉപയോഗപ്രദമായേക്കും. ഇമെയില്‍ സേവനം നിങ്ങള്‍ക്ക് ആറക്ക ഒ.ടി.പി വെരിഫിക്കേഷന്‍ കോഡ് ലഭിക്കുന്നതിന് അധിക ഓപ്ഷനായി ഉപയോഗപ്പെടുത്താം. ടെലഗ്രാമില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന ഫീച്ചറാണിത്. ആന്‍ഡ്രോയ്ഡിലും ഐ ഒ എസിലും വൈകാതെ തന്നെ ഫീച്ചര്‍ അവതരിപ്പിച്ചേക്കും.

വാട്‌സ്ആപ്പിലേക്ക് ലോഗിന്‍ ചെയ്യുന്നതിന് ഫോണ്‍ നമ്പറുകള്‍ക്ക് പകരമാവുന്നില്ല, കാരണം നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ നിങ്ങള്‍ക്ക് അവ എല്ലായ്‌പ്പോഴും ആവശ്യമായി വരും.

Categories
International Latest news main-slider

നേപ്പാളിൽ ശക്തമായ ഭൂചലനത്തിൽ 128 മരണം. മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ

ന്യൂഡൽഹി: നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 70 മരണം. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ പുറത്തുവിടുന്ന വിവരം. വെള്ളിയാഴ്ച രാത്രി 11.32നാണു വ്യാപക നാശനഷ്ടമുണ്ടാക്കിയ ഭൂചലനം സംഭവിച്ചതെന്നു നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

നേപ്പാളിലെ ജാജർകോട്ട് ജില്ലയിലെ ലാമിഡാന്റ പ്രദേശമാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാളിൽ നിരവധി വീടുകളും കെട്ടിടങ്ങളും ഭൂചലനത്തിൽ തകർന്നു. നിരവധിപേർ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. റുകും ജില്ലയിൽ മാത്രം 36 പേർ മരിച്ചതായാണു വിവരം. ജാജർകോട്ടിൽ 34 പേരും മരിച്ചു. ദുരന്തനിവാരണ ഏജൻസികളടക്കം പ്രദേശത്തു രക്ഷാപ്രവർത്തനം നടത്തുകയാണ്.

ഒക്ടോബർ 22 നും ഭൂചലനം നേപ്പാളിലുണ്ടായി. അന്നു 6.1 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്.

തകർന്ന കെട്ടിടങ്ങൾക്ക് ഇടയിലൂടെ രാത്രിയിൽ ബന്ധുക്കൾക്കായി പരതുന്ന പ്രദേശവാസികളുടെ വിഡിയോകൾ പുറത്തുവന്നു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ അനുശോചനം രേഖപ്പെടുത്തി. നേപ്പാളിലെ ഭൂചലനത്തിനു പിന്നാലെ ഡൽഹിയിലും ബിഹാറിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും പ്രകമ്പനം ഉണ്ടായി. രാത്രിയായതിനാൽ ഈ സമയം പലരും ഉറക്കത്തിലായിരുന്നു. ഭൂചലനം അനുവഭപ്പെട്ടതോടെ ജനം പരിഭ്രാന്തരായി പുറത്തേക്കിറങ്ങുകയായിരുന്നു.

Back to Top