ഉദുമ : വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഉദുമ കണ്ണികുളങ്ങര വലിയവീട് തറവാട്ടിൽ ഒരുക്കിയ മറക്കളത്തിൽ നിറഞ്ഞാടിയ കണ്ടനാർകേളന്റെ അനുഗ്രഹം തേടി ശനിയാഴ്ച തറവാട്ടിലെത്തിയത് പതിനായിരങ്ങൾ. ശ്രദ്ധേയമായ ബപ്പിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നാടൊന്നാകെ തറവാട്ടിലേക്ക് ഒഴുകിയെത്തിയ ഒരു രാത്രിയായിരുന്നു ഇന്നലെ . വൈകുന്നേരം കാർന്നോൻ, കോരച്ചൻ തെയ്യങ്ങളുടെ വെള്ളാട്ടത്തിന് ശേഷമായിരുന്നു കണ്ടനാർ കേളന്റെ വെള്ളാട്ടം. ബപ്പിടൽ ചടങ്ങ് പൂർത്തിയായപ്പോൾ വിഷ്ണു മൂർത്തിയുടെ തിടങ്ങളും വയനാട്ടുകുലവന്റെ വെള്ളാട്ടവും തുടർന്ന് അന്നദാനവും ഉണ്ടായിയിരുന്നു. വെള്ളിയാഴ്ച്ച രാത്രിയാണ് മറക്കളത്തിൽ ദീപം തെളിഞ്ഞത്. അനുബന്ധചടങ്ങുകൾക്ക് ശേഷം പാലക്കുന്ന് ക്ഷേത്ര സ്ഥാനികനായ ബാലകൃഷ്ണൻ കാർണവർ പ്രധാന കോലധാരികളായി സച്ചിൻ കാവിൽ(കണ്ടനാർ കേളൻ), ജയൻ കുറ്റിക്കോൽ (വയനാട്ടുകുലവൻ), സന്തോഷ് ചോട്ടത്തോൽ (കോരച്ചൻ തെയ്യം), സനിത്ത് കാനത്തൂർ (കാർന്നോൻ തെയ്യം) എന്നിവരെ പ്രഖ്യാപിച്ചു.
തെയ്യംകെട്ടിന് ആശംസകൾ നേർന്ന് ലോകസഭ സ്ഥാനാർഥികളായ രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി, എം. വി. ബാലകൃഷ്ണൻ, എം. എൽ. അശ്വിനി എന്നിവരും ഉദുമ ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളും തറവാട്ടിൽ എത്തിയിരുന്നു.
ഇന്ന് വയനാട്ടുകുലവന്റെ തിരുമുടി നിവരും
ഇന്ന് രാവിലെ 7ന് കാർന്നോൻ, 9ന് കോരച്ചൻ, 11ന് കണ്ടനാർകേളൻ തെയ്യങ്ങളുടെ പുറപ്പാടുകൾ നടക്കും. വൈകുന്നേരം 4 നാണ് കുലദൈവമായ വയനാട്ടുകുലവൻ മറക്കളത്തിൽ പ്രവേശിക്കുക. വേഷത്തിലും ആട്ടത്തിലും താളത്തിലും ആചാരാനുഷ്ഠാനങ്ങളിലും വട്ടമുടിയും അരയാടയും പൊയ്‌ക്കണ്ണും വെള്ളത്താടിയും കന്നക്കത്തിയും മുളയമ്പും മുളവില്ലും ഒന്നായിട്ടുള്ളതാണ് കുലവന്റെ പ്രത്യേകത. കുലവന്റെ ഉറ്റ ചങ്ങാതിയായ ആതിപറമ്പൻ കുഞ്ഞാലിയുമായുള്ള സൗഹൃദത്തിന്റെ ഓർമപുതുക്കലിന്റെ ഭാഗമായ ബോനം കൊടുക്കലും തുടർന്ന് ചൂട്ടൊപ്പിക്കലും ഞായറാഴ്ച്ച നടക്കും. മോഹനൻ കൊക്കാലാണ് ചൂട്ടൊപ്പിക്കുന്നത്. വിഷ്ണുമൂർത്തിയുടെ പുറപ്പാടിന് ശേഷം മറപിളർക്കലും കൈവീതിനും ശേഷം തെയ്യംകെട്ട് സമാപിക്കും. ബപ്പിടൽ നേരമൊഴികെ എല്ലാ ദിവസവും ഭക്ഷണം വിളമ്പുന്നുണ്ട്.
ചൂട്ട്കുറ്റി ഒരുക്കലും ചൂട്ടൊപ്പിക്കലും
ഉദുമ :കഴക പരിധിയിലെ തെയ്യംകെട്ടുകളിൽ പാലക്കുന്ന് ക്ഷേത്രത്തിലെ സ്ഥാനികരുടെ മേൽനോട്ടത്തിലാണ് ചൂട്ടൊപ്പിക്കൽ ചടങ്ങിന്റെ ചൂട്ട്കുറ്റി ഒരുക്കുന്നത് . മുളംകുറ്റി മുക്കാൽ കോൽ നീളത്തിൽ മുറിച്ച് തെങ്ങോല നാരുകൊണ്ട് (പാന്തം) കെട്ടിയശേഷം എണ്ണയിലും നെയ്യിലും കുതിർത്ത് വെക്കും. പിന്നീട് കത്തിച്ച ചൂട്ട് വെളിച്ചപ്പാടന്റെ സഹായത്തോടെ അതിനായി നിയോഗിതനായ തറവാട് കാർണവർ കുലവന് സമർപ്പിക്കും. കാർണവരോടൊപ്പം മറക്കളത്തിന് ചുറ്റും മൂന്നു വട്ടം പൂർത്തിയാക്കിയ ശേഷം ചൂട്ടുമായി ചെണ്ടയുടെ താളത്തിൽ ചുവടൊപ്പിച്ച് കുലവൻ നൃത്തം വെക്കും.
ഉത്സവാനന്തരം ‘കൊട്ടിലക’ത്ത് സൂക്ഷിച്ചു വെക്കുന്ന എണ്ണയിലും നെയ്യിലും കുതിർന്ന കുറ്റി എത്രയോ വർഷങ്ങൾ ദ്രവിച്ചുപോകാതെ നിലനിൽക്കും