ലോകകപ്പിൽ രോഹിത്തിന്റെ വെടിക്കെട്ട്‌ സെഞ്ചറി: സച്ചിന്റെയും കപിൽദേവിന്റെയും റെക്കോർഡ് തകർത്തു.

Share

ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരാ യ ലോകകപ്പ് മത്സരത്തിൽ രോഹിത് ശർമ പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. പിന്നീട് കണ്ടത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഹിറ്ററുടെ ഇന്ദ്രാജാലമാണ്. ലോകകപ്പിലെ തന്റെ ഏഴാം സെഞ്ചുറി കുറിച്ച ഹിറ്റ്മാൻ ഏറ്റവും കൂടുതൽ ലോകകപ്പ് സെഞ്ചുറികളെന്ന റെക്കോഡും സ്വന്തം പേരിൽ ചേർത്തു. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ ആറ് ലോകകപ്പ് സെഞ്ചുറികളെന്ന റെക്കോഡ് ഹിറ്റ്മാൻ പഴങ്കഥയാക്കി. 45 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ആറ് സെഞ്ചുറികൾ നേടിയത്. എന്നാൽ രോഹിത്തിന് ഏഴിലേക്കെത്താൻ വേണ്ടിവന്നത് വെറും 19 ലോകകപ്പ് ഇന്നിങ്സുകൾ മാത്രം.

ഇതോടൊപ്പം ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന കപിൽ ദേവ് 40 വർഷം കൈവശം വെച്ചിരുന്ന റെക്കോഡും രോഹിത് തകർത്തു. 63 പന്തിലായിരുന്നു അഫ്ഗാനെതിരേ രോഹിത്തിന്റെ സെഞ്ചുറി. 1983 ജൂൺ 18-ന് ടേൺബ്രിഡ്ജ് വെൽസിലെ നെവിൽ ഗ്രൗണ്ടിൽ സിംബാബ്വെയ്ക്കെതിരായ ഐതിഹാസിക ഇന്നിങ്സിൽ 72 പന്തിൽ നിന്നായിരുന്നു കപിൽ ദേവിന്റെ സെഞ്ചുറി.

ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന ഓസീസ് താരം ഡേവിഡ് വാർണറുടെ റെക്കോഡിനൊപ്പവും രോഹിത് എത്തി. ഇരുവരും 19 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. അഫ്ഗാനെതിരേ 22 റൺസ് പിന്നിട്ടതോടെയാണ്

ലോകകപ്പിലെ രോഹിത്തിന്റെ റൺനേട്ടം 1000-ൽ എത്തിയത്. 20 ഇന്നിങ്സിൽ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിനെ ഇവിടെയും രോഹിത് മറികടന്നു. 2019 ലോകകപ്പിൽ അഞ്ച് സെഞ്ചുറികൾ നേടി രോഹിത് റെക്കോഡിട്ടിരുന്നു.

Back to Top