കളമശ്ശേരിലുണ്ടായ സ്ഫോടനത്തിൽ ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാൻ നിർദ്ദേശം; സംസ്ഥാന പൊലീസിനോട് റിപ്പോർട്ട് തേടി കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: കളമശ്ശേരിലുണ്ടായ സ്ഫോടനത്തിൽ ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാൻ നിർദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാർ. സംസ്ഥാന പൊലീസിനോട് സംഭവത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് പ്രതികരിച്ചു.
കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനമുണ്ടാകുമ്പോൾ 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.