ഭാര്യയെയും ബന്ധുക്കളെയും ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം; പിന്നാലെ പ്രതി അവശനിലയില്‍
വയനാട് ഇരുളം മാതമംഗലത്ത് ഭാര്യയേയും ഭാര്യാമാതാവിനേയും ബന്ധുവിനേയും യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു.
മാതമംഗലം കുന്നുപുറത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ലിജി എന്നിവർക്കാണ് പരിക്കേറ്റത്. അശ്വതിയുടെ ഭർത്താവ് കുപ്പാടി സ്വദേശി ചെട്ടിയാംകണ്ടി ജിനു(40) ആണ് ആക്രമിച്ചത്. സംഭവശേഷം രക്ഷപെട്ട ജിനുവിനെ പോലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ കൃഷിയിടത്തില്‍ അവശനിലയില്‍ കണ്ടെത്തി.
കുടുംബപ്രശ്നമാണ് അക്രമണത്തിന് കാരണമെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. വീടിന് പുറത്ത് പതിയിരുന്ന ജിനു മൂവരെയും ആക്രമിക്കുകയായിരുന്നു. ആശ്വതിക്കാണ് ആദ്യം ചുറ്റികകൊണ്ട് അടിയേറ്റത്. ബഹളംകേട്ട് രക്ഷിക്കാനായെത്തിയപ്പോഴാണ് സുമതിക്കും ബിജിക്കും അടിയേറ്റത്.
സാരമായി പരിക്കേറ്റ സുമതിയേയും അശ്വതിയേയും നാട്ടുകാർ ചേർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് കേണിച്ചിറ സ്റ്റേഷനില്‍നിന്നെത്തിയ പോലീസുകാർ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ ജിനുവിനെ അവശനിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചതാണോയെന്ന സംശയത്തെ തുടർന്ന് പോലീസ് ഇയാളെ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകളില്‍ വിഷം കഴിച്ചതല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ജിനുവുമായി പിണങ്ങി അശ്വതിയും മക്കളും മാതമംഗലത്തുള്ള അമ്മ സുമതിയോടൊപ്പമാണ് താമസിക്കുന്നത്.