മോദിയുടെ ഗ്യാരന്റി’; വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും ബിജെപി മുദ്രാവാക്യം ആവര്‍ത്തിച്ചും മോദി

Share

കേരളം ഭരിച്ച എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം.രാജ്യത്തിന്റെ വികസന നേട്ടങ്ങളാണ് മോദിയുടെ ഉറപ്പ് എന്ന് വ്യക്തമാക്കുന്ന നിലയില്‍ ‘മോദിയുടെ ഗാരന്റി’ എന്ന മുദ്രാവാക്യം ആവര്‍ത്തിച്ചായിരുന്നു വികസന നേട്ടങ്ങള്‍ മോദി ഉയര്‍ത്തിക്കാട്ടിയത്. അമ്മമാരെ സഹോദരിമാരെ എന്ന് ആവര്‍ത്തിച്ച്‌ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ പ്രസംഗം.

ലോകം അടയാളപ്പെടുത്തിയ മലയാളി വനികളെ പേരെടുത്ത് പ്രശംസിച്ചായിരുന്നു തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി മുത്തലാക്ക് നിയമം മൂലം നിരോധിച്ചു എന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളുടെ അന്തസ് ഉയര്‍ത്താന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു എന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ സ്ത്രീകളുടെ ജീവിതം സുഖകരമാക്കുന്നതിനായി നിരവധി പദ്ധതികള്‍ അവതരിപ്പിച്ചു. പത്ത് കോടി ഉജ്വല കണക്ഷന്‍ നല്‍കി. 11 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് പൈപ്പിലൂടെ വെള്ളം നല്‍കി. 12 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് ശൗചാലയം നിര്‍മ്മിച്ചു നല്‍കി. ഒരു രൂപയ്ക്ക് സുഭിത സാനിറ്ററി പാഡുകള്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. കേരളത്തിലെ അറുപത് ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിച്ചു. 30 കോടിയിലധികം ആളുകള്‍ക്ക് മുദ്ര വായ്പ നല്‍കി.

ഗര്‍ഭിണികളായ സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ചയായി വര്‍ധിപ്പിച്ചു. സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായുള്ള അഡ്മിഷന്‍ ആരംഭിച്ചു. ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകളുടെ സംവരണം സാധ്യമാക്കി. വികസിത ഭാരതത്തില്‍ സ്ത്രീശക്തി സുപ്രധാന പങ്കാണ്വഹിക്കണമെന്ന് ആഗ്രഹിക്കുകയാണ്. എന്റെ സഹോദരിമാര്‍ക്കായി അവസരങ്ങളുടെ കലവറ തന്നെ തുറന്നിരിക്കുകയാണ്, എല്ലാം മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വര്‍ണകള്ളക്കടത്ത് പരാമര്‍ശിച്ചും ഇന്ത്യ മുന്നണിയെ കടന്നാക്രമിച്ചുമായിരുന്നു പ്രധാമന്ത്രിയുടെ പ്രസംഗം പുരോഗമിച്ചത്. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനം എന്ന് ബിജെപി വിശ്വസിക്കുന്നു. ഇന്ത്യ മുന്നണി വികസന വിരുദ്ധരാണ്. കേരളത്തില്‍ ആവര്‍ക്ക് വേണ്ടത് കൊള്ള നടത്താനുള്ള സ്വാതന്ത്യം. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണ കള്ളക്കടത്ത് നടന്നത് എന്നറിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ പരോക്ഷമായി പരാമര്‍ശിച്ച്‌ മോദി പറഞ്ഞു.കേന്ദ്രം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പണത്തിന്റെ കണക്ക് ചോദിക്കുമ്ബോള്‍ വികസനം തടസപ്പെട്ടുത്തുന്നു എന്ന് മുറവിളികൂടുന്നു. കേരളത്തിന്റെ വികസനം സാധ്യമാകണമെങ്കില്‍ ബിജെപിയോട് ചേര്‍ന്ന് നില്‍ക്കണം. ഇന്ത്യ മുന്നണിയെ പരാജയപ്പെടുത്താനുള്ള കരുത്ത് കേരളത്തിലെ ബിജെപിക്കുണ്ട്.

തൃശൂര്‍ പൂരം നടക്കുന്ന തേക്കിന്‍ കാട് മൈതാനവുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ത്തിക്കാട്ടിയും പ്രധാനമന്ത്രി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമര്‍ശനം. ശബരിമലയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കഴിവു കേടിന്റെ ഉദാഹരണമാണെന്നും മോദി ആരോപിച്ചു.

Back to Top