നാടിന്റെ ഹൃദയോത്സവമായി മാറിയ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ തുടരും- മന്ത്രി പി എ മുഹമ്മദ്.റിയാസ്

ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഹൃദയോത്സവമായി മാറിയെന്നതിന് തെളിവാണ്
ഓരോ ദിവസവും എത്തുന്ന ജനസഞ്ചയമെന്നും ഈ ആഘോഷം ഇത്തവണ ആരംഭിച്ചു അവസാനിക്കുന്ന ഒന്നല്ലെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ നഗരിയിലെ കൈറ്റ് ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങൾ ഏറ്റെടുത്ത ബേക്കൽ, ബേപ്പൂർ ഫെസ്റ്റിവലുകൾ ടൂറിസം വകുപ്പ് തുടരും. ബീച്ച് ടൂറിസം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ പ്രധാനമാണ്. അതിനുദാഹരണമാണ് ബേക്കലിൽ കാണുന്ന വലിയ ജനപങ്കാളിത്തം. ബീച്ച് ടൂറിസത്തിന്റെ വളർച്ചക്കായി ആവുന്നതെല്ലാം സർക്കാരും ടൂറിസം വകുപ്പും ചെയ്യും. ടൂറിസം രംഗത്തെ മികച്ച സമയമാണ് ഇത്. സംസ്ഥാനത്തെ പ്രധാന തീരദേശ മേഖലകളിലിലെല്ലാം ഇതു പോലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കും. 2022ൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മികച്ച വർധനവാണ് ഉണ്ടായത്. ആഭ്യന്തര സഞ്ചാരികളുടെ കടന്നു വരവിന് ആവിഷ്കരിച്ച പദ്ധതികൾക്ക് റോക്കറ്റ് വേഗത്തിൽ ഫലമുണ്ടായതിന് തെളിവാണ് ടൂറിസം രംഗത്തെ ജി ഡി പി യുടെ വർധനവ്. കോവിധാനന്തരം വിദേശ സഞ്ചാരികൾ കേരളത്തിലേക്ക് എത്തുന്നത് കുറവാണ്. പഴയപോലെ ആകാൻ ഇനിയും സമയമെടുക്കും എന്നതിനാൽ ആഭ്യന്തര ടൂറിസം വളർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മികച്ച.കുടുംബശ്രീ സി ഡി എസിനുള്ള ദേശിയ പുരസ്‌കാരം നേടിയ പനത്തടി കുടുംബശ്രീ സി ഡി എസിനെ മന്ത്രി അനുമോദിച്ചു.
സി.എച്ച്. കുഞ്ഞമ്പു എം എൽ എ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഹുസ്സൈൻ.കുഞ്ഞി, മുൻ എം എൽ എ കെ.കുഞ്ഞിരാമൻ, മധു മുദിയക്കാൽ, ഹക്കീം കുന്നിൽ, കെ.ഇ. എ. ബക്കർ, തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ.മിഷൻ കോർഡിനേറ്റർ ടി. ടി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.