മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോക്‌ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

Share

തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോക്‌ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ‘അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു’ എന്ന് ഡോ.ഷഹ്ന ആത്മഹത്യാക്കുറിപ്പിൽ എഴുതി. അവന്റെ സഹോദരിക്കു വേണ്ടിയാണോ ഇത്രയും പണം ആവശ്യപ്പെടുന്നത് എന്ന ചോദ്യവും കുറിപ്പിലുണ്ടെന്നാണ് വിവരം. അവർക്ക് എന്തിനാണ് ഇനിയും സ്വത്ത്. മനുഷ്യനും സ്നേഹത്തിനും വിലയില്ലേയെന്നും ഷഹ്ന കുറിച്ചു. ഒപി ടിക്കറ്റിലാണ് ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്.

ഇന്ന് വൈകിട്ട് മെഡിക്കൽ കോളജ് ക്യാംപസിൽ ഡോ.ഷഹന അനുസ്‌മരണം നടക്കും. ഡോ.ഷഹ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന സുഹൃത്ത് ഡോ.റുവൈസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിൽ സാഹചര്യത്തെളിവുകൾ ഡോ.റുവൈസിന് എതിരാണെന്ന് പൊലീസ് വെളിപ്പെടുത്തി. റുവൈസിനെ ഇന്നു വൈകിട്ട് കോടതിയിൽ ഹാജരാക്കും.

വിവാഹം മുടങ്ങിയതിൻ്റെ മാനസിക സംഘർഷത്തിലായിരുന്നു ഡോ. ഷഹനയെന്ന് സുഹൃത്തുക്കളായ ഡോക്ടർമാർ. വിവാഹം മുടങ്ങിയത് സ്ത്രീധന പ്രശ്നം മൂലമാണെന്ന് ഷഹ്‌ന വൈകിയാണ് അറിഞ്ഞത്. ഇതോടെ മാനസികമായി തകർന്ന ഷഹ്ന രണ്ടാഴ്ചത്തേക്ക് അവധിയെടുത്ത് വീട്ടിൽ പോയി. ഷഹനയും റുവൈസുമായുള്ള ബന്ധം കോളജിൽ എല്ലാവർക്കും അറിയാമായിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.

 

 

Back to Top