സമരാഗ്നിയ്ക്ക് ഫണ്ട് പിരിച്ചില്ല, സ്ഥാനം തെറിച്ചു; ഉണ്ണിത്താന് വോട്ടഭ്യഥിച്ചിരുന്ന നേതാവ് BJP-യിൽ
മടിക്കൈ പഞ്ചായത്ത്തല യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനർ എ.മൊയ്തീൻ കുഞ്ഞി ബി.ജെ.പി.യില്‍ ചേർന്നു.
ബുധനാഴ്ച കാഞ്ഞങ്ങാട് നടന്ന എൻ.ഡി.എ. മണ്ഡലം കണ്‍വെൻഷനില്‍ ബി.ജെ.പി.ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
കഴിഞ്ഞ ദിവസം വരെ രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി വോട്ടഭ്യർഥിച്ചിരുന്നു അദ്ദേഹം. ഒരു മാസം മുൻപുവരെ കോണ്‍ഗ്രസ് മടിക്കൈ മണ്ഡലം പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസിന്റെ സമരാഗ്നിയാത്രയ്ക്ക് ഫണ്ട് പിരിച്ചു നല്‍കിയില്ലെന്ന കാരണത്തില്‍ ഇദ്ദേഹത്തെ മണ്ഡലം പ്രസിഡന്റു സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. രണ്ടു ദിവസം മുൻപ് ഡി.സി.സി.ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ്പ്രസിഡന്റ് ഉമേശൻ ബേളൂർ എന്നിവരുടെ സാന്നിധ്യത്തിലാണ് മടിക്കൈയില്‍ യു.ഡി.എഫിന്റെ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചത്. കോണ്‍ഗ്രസ് നേതാവ് എ. നാരായണനാണ് ചെയർമാൻ.
കഴിഞ്ഞ നാലു പതിറ്റാണ്ടായി കോണ്‍ഗ്രസില്‍ പ്രവർത്തിക്കുന്ന തനിക്ക് ഒടുവില്‍ അവഗണനയാണ് കിട്ടിയതെന്നും അതിനാലാണ് മാറി ചിന്തിച്ചതെന്നും മൊയ്തീൻ കുഞ്ഞി പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് മൊയ്തീൻ കുഞ്ഞി ബി.ജെ.പി.യിലേക്കു പോയതെന്നും അദ്ദേഹത്തിന് കോണ്‍ഗ്രസിനോട് കൂറില്ലെന്ന് നേരത്തെ തന്നെ ബോധ്യപ്പെട്ടതാണെന്നും ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസല്‍ പറഞ്ഞു. സി.പി.എമ്മിന്റെ കോട്ടയാണ് മടിക്കൈഗ്രാമം. കോണ്‍ഗ്രസിന് ആകെയുള്ളത് 14 ബൂത്തുകമ്മിറ്റികളാണ്.