മാധ്യമ വിലക്ക് ; ജനാധിപത്യത്തോടുള്ള അവഹേളനം, ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎം

Share

 

മാധ്യമ വിലക്ക് ; ജനാധിപത്യത്തോടുള്ള അവഹേളനം, ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎ

 

രണ്ട് മാധ്യമങ്ങളെ മാത്രം വാര്‍ത്താ സമ്മേളനത്തില്‍ നിന്നും വിലക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സിപിഎം. വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ട നടപടി ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റത്തെ അംഗീകരിക്കാന്‍ കഴിയില്ല. ഗവര്‍ണറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രണ്ട് മാധ്യമങ്ങളെ വിലക്കിയത്. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ആവര്‍ത്തിച്ച ആരിഫ് മുഹമ്മദ് ഖാന്‍, കൈരളി, മീഡിയ വണ്‍ ചാനലുകളില്‍ നിന്നുള്ള മാധ്യമ പ്രവ‍ര്‍ത്തകരോട് പുറത്തുപോകാനും നിര്‍ദ്ദേശിക്കുകയായിരുന്നു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്തെക്ക് പോകും മുമ്പ് മാധ്യമങ്ങളെ കാണുമെന്നും പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രാജ്ഭവനെ മെയില്‍ വഴി ബന്ധപ്പെടണമെന്നുമായിരുന്നു നിര്‍ദ്ദേശം. ഇത് പ്രകാരം മെയില്‍ അയച്ച്‌ രാജ്ഭവനില്‍ നിന്നും മറുപടി അറിയിപ്പ് ലഭിച്ച പ്രകാരമാണ് മാധ്യമങ്ങളെത്തിയത്. 8:45ന് രാജ് ഭവന്‍ തയ്യാറാക്കിയ ലിസ്റ്റ് വായിച്ച്‌ മാധ്യമപ്രവര്‍ത്തകരുടെ ദേഹ പരിശോധന അടക്കം നടത്തിയാണ് ഗസ്റ്റ് ഹൗസില്‍ പ്രവേശിപ്പിച്ചത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ ഉടന്‍ ഗവര്‍ണര്‍ കൈരളിയില്‍ നിന്നും, മീഡിയാ വണില്‍ നിന്നും എത്തിയ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിടുകയായിരുന്നു.
ഗവര്‍ണറുടെ ”കടക്ക് പുറത്ത്” ജനാധിപത്യവിരുദ്ധം, പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഗവര്‍ണറുടെ മാധ്യമ വിലക്കില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. ഗവര്‍ണറുടെ മാധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പറഞ്ഞു. മാധ്യമങ്ങള്‍ക്ക് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുള്ള മൗലിക അവകാശമുണ്ട്. വാര്‍ത്ത തനിക്ക് എതിരാണെന്ന് തോന്നുമ്പോള്‍ അവരെ വിരട്ടി പുറത്താക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഇത് പുച്ഛത്തോടെ തളളികളയണമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Back to Top