അമ്മ ചിട്ടപ്പെടുത്തി,മകൾ പാടി, ” രാഗം താനം പല്ലവി ‘ യുടെ ഗാന നിർഝരിയിൽ ലയിച്ച് ആസ്വാദക സദസ്സ് : സുകുമാർ ആശീർവാദ് എഴുതുന്നു
പെരിയ: പ്രശസ്ത സംഗീതജ്ഞർ സഭകളിലും അതുപോലുള്ള വിദ്വൽ സദസ്സുകളിലും പാടി കേൾക്കുന്ന രാഗം താനം പല്ലവിയാണ് യുവഗായിക ശ്രീനിധി പാടിയത്. രാഗവിസ്താരവും തദരിനാ.. എന്ന പദപ്രയോഗവും ഗാനത്തിന്റെ പല്ലവിയുടെ ഏതാനും ചില വരികളും കോർത്തിണക്കി അവതരിപ്പിക്കാറുള്ള രാഗം താനം പല്ലവി എന്ന അതി പ്രശസ്ത സംഗീത രാഗ സഞ്ചാര നിർഝരി ആസ്വാദക മനസിനെ മനം കുളിർപ്പിച്ചു.അഞ്ച് സ്ഥായിയിൽ മൂന്നു കാലത്തിൽ അഞ്ച് നടകളും ചിട്ടപ്പെടുത്തിയായാണ് രാഗം താനം പല്ലവി അവതരിപ്പിച്ചത്. സംഗീതജ്ഞയും ആതുര സേവന രംഗത്ത് സേവനം അനുഷ്ട്ടിക്കുന്ന ഡോ: രൂപ സരസ്വതിയാണ് വൈകുണ്ഠ വാസിനം ദൈവം…സർവ്വലോക പരിപാലകം …. തുടങ്ങുന്ന മഹാവിഷ്ണു കൃതിയാണ് സരസാംഗി രാഗത്തിൽ സ്വയം എഴുതി ചിട്ടപ്പെടുത്തി മകൾക്ക് നൽകിയത്. പെരിയ ആലക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ നടത്തിയ കച്ചേരിയിലാണ് ശ്രീനിധി രാഗം താനം പല്ലവി പാടി സദസ്സിന് സമർപ്പിച്ചത്.
സ്കൂൾ- ജില്ല സംസ്ഥാന തലങ്ങളിൽ നിരവധി സമ്മാനങ്ങൾ അമ്മയും മകളും കരസ്ഥമാക്കിയിട്ടുണ്ട്. മാതൃസഹോദരൻ മുരളി എച്ച് ഭട്ട് മിന്നുന്ന വിജയം കാഴ്ച്ചവെച്ച് സംസ്ഥാന സ്കൂൾ കലോൽസവ കലാപ്രതിഭ പട്ടം സ്വന്തമാക്കി കാസർഗോഡ് ജില്ലയ്ക്ക് സമ്മാനങ്ങൾ നേടിക്കൊടുത്ത കലാകാരനാണ്.രാജപുരം പൂടുംകല്ലിലാണ് ശ്രീനിധിയുടെ കുടുംബ വീട്
പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസനാണ് ശ്രീനിധിക്ക് സംഗീതത്തിന്റെ ആദ്യാക്ഷരം കുറിച്ചു കൊടുത്തത്.
അമ്മയുടെ ശിക്ഷണത്തിലും പ്രമുഖ സംഗീതജരുടെ കീഴിലും സംഗീതം അഭ്യസിച്ചു വരുന്ന ഈ കൊച്ചു കലാകാരി ഇതിനകം തന്നെ ജില്ലയുടെ അഭിമാനതാരമായി ശോഭിച്ചു വരികയാണ്
ഗിരീഷ് ചാലക്കുടി വയലിനിലും ചന്ദ്രകാന്ത് കോയമ്പത്തൂർ മൃദംഗത്തിലും രാഗം താനം പല്ലവിക്ക് അകമ്പടി സേവിച്ചു.
പടം:ആലക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീനിധി ഭട്ട് രാഗം താനം പല്ലവി പാടുന്നു.
(ഉൾ ചിത്രം) ഡോ: രൂപ സരസ്വതി