ബാലചന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ പുരസ്കാരം കെ.എസ്.ഹരിക്ക്

Share

നീലേശ്വരം: മാതൃഭൂമി ലേഖകനും നീലേശ്വരം പ്രസ്ഫോറം മുൻ പ്രസിഡൻ്റും ആയിരുന്ന ബാലചന്ദ്രൻ നീലേശ്വരത്തിൻ്റെ സ്മരണയ്ക്കായി നീലേശ്വരം പ്രസ് ഫോറം ഏർപ്പെടുത്തിയ ബാലചന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ പുരസ്കാരം മലയാള മനോരമ കാഞ്ഞങ്ങാട് ലേഖകൻ കെ.എസ്.ഹരിക്ക്.

പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വാഴുന്നോറടി കുടിവെള്ള പദ്ധതിയെക്കുറിച്ച് മെട്രോ മനോരമയിൽ 3 ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ട് ആണ് ഹരിയെ അവാർഡിന് അർഹനാക്കിയത്. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസ് ലർ ഡോ.ഖാദർ മാങ്ങാട്, മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ.കെ.പി.ജയരാജൻ, സർവകലാശാല ബഹുഭാഷാ പഠനകേന്ദ്രം ഡയറക്ടർ ഡോ.എ.എം.ശ്രീധരൻ എന്നിവരുൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അന്വേഷണാത്മകതയ്ക്കൊപ്പം സുതാര്യമായ ഭാഷയും ആഖ്യാനരീതിയും ഹരിയുടെ റിപ്പോർട്ടിനെ സവിശേഷമാക്കുന്നതായി ജൂറി വിലയിരുത്തി. കാഞ്ഞങ്ങാട് നിന്ന് പ്രസിദ്ധീകരിക്കുന്ന മലബാർ വാർത്ത ദിനപത്രത്തിലൂടെ പത്രപ്രവർത്തന രംഗത്തെത്തിയ ഹരി പിന്നീട് മലയാള മനോരമയിലെത്തി. രാജപുരം, പെരിയ ബ്യൂറോകളിൽ പ്രവർത്തിച്ച ശേഷമാണ് കാഞ്ഞങ്ങാട് ബ്യൂറോയിൽ ചുമതലയേറ്റത്. പത്രപ്രവർത്തന മികവിനുള്ള കാഞ്ഞങ്ങാട് പ്രസ്ഫോറത്തിൻ്റെ തോട്ടോൻ കോമൻ മണിയാണി പുരസ്കാരം നേടിയിട്ടുണ്ട്. മീങ്ങോത്ത് കനിയംതള്ളയിലെ കെ.ആർ.ശശിധരൻനായരുടെയും പി.കാർത്യായനിയുടെയും മകനാണ്. കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫിസ് ഇൻഫർമേഷൻ അസിസ്റ്റന്റ് എം.ശ്വേത ആണ് ഭാര്യ. മകൻ: ഇഷാൻ കേശവ്. കാഞ്ഞങ്ങാട് പ്രസ്ഫോറം വൈസ് പ്രസിഡൻ്റ്, കാസർകോട് ജില്ലാ കാരംസ് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ബാലചന്ദ്രൻ നീലേശ്വരത്തിൻ്റെ അഞ്ചാം ചരമ വാർഷിക ദിനമായ മെയ് 19ന് നീലേശ്വരത്ത് നടക്കുന്ന അനുസ്മരണ ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

Back to Top