കർണാടക യ്ക്കു പിന്നാലെ തമിഴ്നാട്ടിലും ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടുമരണം

ചെന്നൈ: മധുര ജില്ലയിലെ പാലമേട്ടിലും തിരുച്ചിറപ്പള്ളിയിലെ സൂറിയൂരിലും തിങ്കളാഴ്ച നടന്ന ജെല്ലിക്കെട്ട് മത്സരങ്ങളില്‍ കാളകളുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു.
നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പാലമേട് ജെല്ലിക്കെട്ടില്‍ ഒമ്ബത് കാളകളെ പിടിച്ച് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അരവിന്ദ് രാജനാണ് (27) കാളയുടെ കുത്തേറ്റ് മരിച്ചത്.
കാളയുടെ മുതുകില്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ വയറിന്‍റെ വലതുഭാഗത്ത് കൊമ്ബുകൊണ്ട് കുത്തേല്‍ക്കുകയായിരുന്നു. ഉടന്‍ മധുര രാജാജി ഗവ. ആശപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതേപോലെ സൂറിയൂരില്‍ ചീറിപ്പാഞ്ഞ കാളയുടെ കുത്തേറ്റ് ജെല്ലിക്കെട്ട് കാഴ്ചക്കാരനായ പുതുക്കോട്ട അരവിന്ദാണ് (25) മരിച്ചത്. തിരുച്ചി ഗവ. ആശുപത്രിയില്‍വെച്ചാണ് മരണം.
പാലമേട് ജെല്ലിക്കെട്ടില്‍ ഒമ്ബത് റൗണ്ടുകളിലായി മൊത്തം 860 കാളകളെയും 306 വീരന്മാരെയുമാണ് കളത്തിലിറക്കിയത്. 23 കാളകളെ പിടിച്ച ചിന്നപടി തമിഴരസന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ വക കാര്‍ സമ്മാനിച്ചു. 19 കാളകളെ പിടിച്ച മണികണ്ഠനും 15 കാളകളെ പിടിച്ച രാജയും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
സൂറിയൂരില്‍ 623 കാളകളാണ് പങ്കെടുത്തത്. 316 കാളപിടിയന്മാരും രംഗത്തിറങ്ങി. 61 പേര്‍ക്ക് പരിക്കേറ്റു