നിയമസഭാ സമ്മേളനത്തിന് തുടക്കം; ചരിത്രമായി സ്പീക്കർ പാനൽ, എല്ലാം വനിതകൾ

തിരുവനന്തപുരം: പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബില്ലുകളാണ് ഇത്തവണത്തെ സഭാ സമ്മേളനത്തിന്റെ പ്രത്യേകത. ഒപ്പം സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എ എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട്. ചരിത്രം സൃഷ്ടിച്ച് ഇത്തവണ സ്പീക്കർ പാനൽ പൂർണമായും വനിതകളാണ്. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും വനിതകളെ നിർദ്ദേശിക്കുകയായിരുന്നു. സ്പീക്കർ സഭയിൽ ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനൽ. കോൺഗ്രസ് എംഎൽഎ ഉമാ തോമസ് സഭയിലുണ്ടായിരുന്നിട്ടും പ്രതിപക്ഷം കെ കെ രമയെ നിർദ്ദേശിച്ചുവെന്നതും പ്രത്യേകതയാണ്.