പെട്രോള്‍, ഡീസല്‍ വില ; പരിഷ്കാരം വീണ്ടും വരുന്നു
പെട്രോള്‍, ഡീസല്‍ വില ; പരിഷ്കാരം വീണ്ടും വരുന്നു
കഴിഞ്ഞ മെയ് മുതല്‍ നിറുത്തിവച്ച പെട്രോള്‍, ഡീസല്‍ പ്രതിദിന വിലനിര്‍ണയം പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ വൈകാതെ പുനരാരംഭിച്ചേക്കും.
അന്താരാഷ്‌ട്ര ക്രൂഡോയില്‍ വില കുറയുന്ന പശ്ചാത്തലത്തിലാണിത്. നാണയപ്പെരുപ്പം പിടിച്ചുനിറുത്താന്‍ ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ മെയ് 22നാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബി.പി.സി.എല്‍., ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ അവസാനമായി പെട്രോള്‍, ഡീസല്‍വില പരിഷ്‌കരിച്ചത്. അന്ന്, ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110.78 ഡോളറും ഇന്ത്യയുടെ വാങ്ങല്‍വില (ഇന്ത്യന്‍ ബാസ്‌കറ്റ്) 110.98 ഡോളറുമായിരുന്നു. ഇപ്പോള്‍ ബ്രെന്റ് ക്രൂഡ് വില 85.57 ഡോളറും ഇന്ത്യയുടെ വാങ്ങല്‍ വില 82.23 ഡോളറുമാണ്. ഇക്കാലത്തിനിടെ ബ്രെന്റ് ഒരുവേള 82 ഡോളറിലേക്കും ഇന്ത്യന്‍ ബാസ്‌കറ്റ് 59 ഡോളറിലേക്കും കുറഞ്ഞിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ക്രൂഡ് ഓയിൽ വില കുറഞ്ഞതിന് ആനുപാതികമായി ആഭ്യന്തര ഇന്ധനവില കുറയ്ക്കാതിരുന്നതിനാല്‍ പെട്രോള്‍, ഡീസല്‍ വില്പനനഷ്‌ടം നികത്താന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, അസംസ്കൃത വസ്തുക്കളുടെ വിലവര്‍ദ്ധനമൂലം ഉല്പാദനച്ചെലവേറിയത് കമ്പനികളെ ബാധിച്ചിട്ടുണ്ട്. ഉല്പാദന ചെലവേറിയതിനാല്‍ നടപ്പുവര്‍ഷം ഏപ്രില്‍-സെപ്തംബറില്‍ പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ നേരിട്ടനഷ്‌ടം 21,201.18 കോടി രൂപയാണ്. ഈ തുക കമ്പനികള്‍ക്ക് നഷ്‌ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ എല്‍.പി.ജി സബ്സിഡി ഇനത്തില്‍ 28,000 കോടി രൂപയുടെ ബാദ്ധ്യത എണ്ണക്കമ്പനികള്‍ക്കുണ്ടായിരുന്നു. ഇതും വീട്ടണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും 22,000 കോടി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.