എം.എ.മുംതാസിൻ്റെ ഗുൽമോഹറിൻ ചാരെ എന്ന പുസ്തകം പ്രൊ:ഇ.കുഞ്ഞിരാമന് ആദ്യ പ്രതി നൽകി കഥാകുലപതി ടി.പത്മനാഭൻ പ്രകാശനം ചെയ്തു.
പെരിങ്ങോം: എം.എ.മുംതാസ് ടീച്ചറുടെ ഓർമ്മക്കുറിപ്പ് വായിച്ചതിലൂടെ എനിക്ക് എൻ്റെ കുട്ടിക്കാലമാണ് ഓർമ്മ വന്നതെന്ന് കഥയുടെ കുലപതി ടി. പത്മനാഭൻ പറഞ്ഞു. കവിയത്രിയും എഴുത്തുകാരിയുമായ എം. എ. മുംതാസ് ടീച്ചറുടെ പുതിയ പുസ്തകമായ ഗുൽമോഹറിൻ ചാരെ എന്ന പുസ്തകം പ്രൊഫസർ ഇ. കുഞ്ഞിരാമന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാഹിത്യലോകമാകുന്ന പൂന്തോട്ടത്തിൽ എം.എ.മുംതാസ് ടീച്ചറുടെ രചനക്കും അതിൻ്റെതായ പ്രസക്തിയും ഭംഗിയുമുണ്ട്. മുംതാസിൻ്റെ ഓർമ്മക്കുറിപ്പ് ആത്മകഥയല്ല പക്ഷെ സാഹിത്യശാഖയിൽ പ്രസക്തമായ കൃതിയായി നിലനിൽക്കും. കുട്ടിക്കാലവും യുവത്വവും അതിൽ വിവരിക്കുന്നതോടെപ്പം ഒരു ഗ്രാമത്തിൻ്റെ കഥയും ചരിത്രവും നന്മയും അതിലുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആത്മകഥകൾ എഴുതുവാൻ വിമുകത കാണിക്കുന്ന സമയത്ത് ഈ ഓർമ്മക്കുറിപ്പും വ്യത്യസ്തമാക്കുന്നു, ചെറിയ കാലം കൊണ്ട് നിരവധി രചനകൾ നിർവഹിച്ച എം.എ.മുംതാസ് ടീച്ചറുടെ കൃതികൾ പലതും ചർച്ച ചെയ്യപ്പെടുന്നവയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ടി.ഐ. മധുസൂദനൻ എം.എൽ. എ പറഞ്ഞു. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുസ്തക പരിചയം കാലടി സംസ്കൃത സർവകലാശാല മുൻ ഡയറക്ടർ ഡോ.ഇ.ശ്രീധരൻ നിർവഹിച്ചു. പോത്താങ്കണ്ടം ആനന്ദഭവനം ആദ്ധ്യാത്മിക സാംസ്കാരിക കേന്ദ്രത്തിലെ കൃഷ്ണാനന്ദ ഭാരതി സ്വാമിജി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്തംഗം ഷജീർ ഇഖ്ബാൽ, പി.വി.തമ്പാൻ, കെ.ടി.സഹദുള്ള, എം.വി.കുഞ്ഞിരാമൻ, കെ.വി. പവിത്രൻ, പി.വി.സുരേഷ്കുമാർ, കെ. രാമകൃഷ്ണൻ, കൊട്ടില മുഹമ്മദ് കുഞ്ഞി,
മുസ്തഫ പൊന്നമ്പാറ എന്നിവർ പ്രസംഗിച്ചു. എം. എ.മുംതാസ് മറുപടി പ്രസംഗം നടത്തി. പരിപാടിയിൽ സംബന്ധിക്കേണ്ട മുൻ പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ. കുഞ്ഞികൃഷ്ണൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടി തുടങ്ങിയത്.