സ്‌കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ

Share

സംസ്ഥാനത്ത് സ്‌കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ. ഗ്രേസ് മാർക്ക് മാത്രം പരിഗണിച്ചാൽ മതിയെന്നും ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. ഇരട്ട ആനുകൂല്യം അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്തള്ളുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

സ്‌കൂൾ തലത്തിൽ കലാ-കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് അടക്കം നേടുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കാറുണ്ട്. ഇതോടൊപ്പം ഹയർ സെക്കൻ്ററി പ്രവേശനത്തിന് ബോണസ് മാർക്കും നൽകുന്നുണ്ട്. ഇതു അക്കാദമിക രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികൾ പിന്തള്ളപ്പെടുന്നുവെന്ന് കണ്ടെത്തിയാണ് നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.

എസ്എസ്എൽസി, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി ഗ്രേസ് മാർക്ക് മാനദണ്ഡങ്ങളാണ് ഇപ്പോൾ പരിഷ്‌കരിച്ചത്. എട്ട്, ഒൻപത് ക്ലാസിൽ സംസ്ഥാനതല മത്സരത്തിൽ ഉയർന്ന ഗ്രേഡ് ലഭിച്ചിട്ടുണ്ടെങ്കിൽ പത്താം ക്ലാസിൽ റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചാലും ഗ്രേസ് മാർക്ക് ലഭിക്കും

കായിക മത്സരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് മാനദണ്ഡലത്തിലും മാറ്റമുണ്ട്. ഗ്രേസ് മാർക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിൻ്റെ അടിസ്ഥാനത്തിൽ ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികൾക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിരുന്നില്ല. നേരത്തെ ഈ വര്‍ഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ വിജ്ഞാപനങ്ങളിലും ഗ്രേസ് മാര്‍ക്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഇതോടെ വിദ്യാർത്ഥികൾക്ക് ഇടയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഈ ഉത്തരവോടെ ഇക്കാര്യത്തിലുണ്ടായിരുന്ന അനിശ്ചാവസ്ഥ നീങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് കായികമത്സരങ്ങളും, ശാസ്ത്രമേളയും പൂര്‍ത്തിയായി കഴിഞ്ഞു. സ്‌കൂൾ കലോത്സവം അടുത്ത ആഴ്‌ച നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പാഠ്യേതര വിഷയങ്ങളിൽ മികവ് കാണിക്കുന്നവര്‍ക്ക് ഗ്രേസ് ലഭ്യമാവും.

Back to Top