ഒന്നര കോടി രൂപ കളവ് നടത്തിയ കേസില്‍ കണ്ണൂര്‍ നാറാത്ത് സ്വദേശി സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയപുരയില്‍ മുഹമ്മദ് നിയാസിനെ (38) അബുദബി പൊലീസ് അറസ്റ്റ് ചെയ്തു.
അബുദബി: ഖാലിദിയ മാള്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് കാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തു വരവേ ഒന്നര കോടി രൂപ (600,000 ദിര്‍ഹം) അപഹരിച്ച കേസില്‍ കണ്ണൂര്‍ നാറാത്ത് സ്വദേശി സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയപുരയില്‍ മുഹമ്മദ് നിയാസിനെ (38) അബുദബി പൊലീസ് അറസ്റ്റ് ചെയ്തു.
പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. മാര്‍ച്ച് 25ന് ഉച്ചക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ലുലു അധികൃതര്‍ അന്വേഷണ തുടങ്ങിയത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാഷ് ഓഫീസില്‍ 6 ലക്ഷം ദിര്‍ഹം കുറവുള്ളതായി കണ്ടെത്തി.
നിയാസിന്റെ തിരോധാനത്തിനു ശേഷം കൂടെ താമസിച്ചിരുന്ന ഭാര്യയും കുട്ടികളും നാട്ടിലേക്ക് പോയി. ഖാലിദിയ പൊലീസ് സ്‌റ്റേഷന്‍ അധികൃതര്‍ അതിവേഗത്തിലാണ് കേസില്‍ അറസ്റ്റ് നടത്തിയത്. ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിന്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് അധികൃതർ ഉറപ്പാക്കിയിരുന്നു.
നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് മക്കളും അബുദാബിയിൽ നിയാസിന് ഒപ്പം താമസിച്ചിരുന്നു. നിയാസിന്റെ തിരോധാനത്തിനു ശേഷം ഇവർ മറ്റാരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്കു മുങ്ങുകയും ചെയ്തു. എംബസി മുഖേന നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിരുന്നു.