ഹരിയാന-ഡല്‍ഹി അതിർത്തികള്‍ അടച്ചുപൂട്ടി സർക്കാർ, കർഷക മാർച്ച്‌ നാളെ

Share

ന്യൂഡൽഹി: ഹരിയാന-ഡല്‍ഹി അതിർത്തികള്‍ അടച്ചുപൂട്ടി സർക്കാർ . കർഷക സംഘടനകൾ ചൊവ്വാഴ്‌ച നടത്തുന്ന ഡൽഹി ചലോ മാർച്ചിന് മുന്നോടിയായാണ്‌ നീക്കം. കോൺക്രീറ്റ് ബ്ലോക്കുകളും റോഡ് ബാരിയറുകളും മുള്ളുകമ്പികളും സ്ഥാപിച്ചാണ്‌ സംസ്ഥാനങ്ങളുമായുള്ള അതിർത്തി ഭദ്രമാക്കിയിരിക്കുന്നത്‌.

ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഞായറാഴ്‌ച രാവിലെ ഏഴ് മണി മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് റദ്ദാക്കി രണ്ട് ദിവസം മുന്‍പുതന്നെ കര്‍ഷകരെ നേരിടാന്‍ ഒരുങ്ങി. മെസേജുകള്‍ അയക്കുന്നതിനും നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് ഇന്ധനവില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌ കൂടാതെ കര്‍ഷകര്‍ക്ക് പരമാവധി 10 ലിറ്റര്‍ മാത്രം ഇന്ധനം വിറ്റാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തികളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ വന്‍ പോലീസ് സന്നാഹത്തെയും വിന്ന്യസിപ്പിച്ചിട്ടുണ്ട്‌. കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചാല്‍ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ ഉപയോഗിക്കാനാണ് ഡല്‍ഹി പൊലീസിന്‍റെ തീരുമാനം.

ക്രമസമാധാനം നിലനിർത്തുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ സർക്കാർ ന്യായീകരിക്കുകയും മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ 2020-21 പ്രക്ഷോഭത്തെ ഉദ്ധരിക്കുകയും ചെയ്‌തു. സംയുക്ത കിസാൻ മോർച്ചയും യുപി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കർഷക അസോസിയേഷനുകളും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകുന്നതിനുള്ള നിയമം നടപ്പിലാക്കുക എന്ന ആവശ്യമാണ് കര്‍ഷകര്‍ പ്രധാനമായും മുന്നോട്ട്‌ വെക്കുന്നത്.

കർഷകരുടെ പാതയിൽ ആണിയടിച്ചവരെ ഡൽഹിയിൽ നിന്ന് പിഴുതെറിയാൻ രാഹുൽ ഗാന്ധി ജനങ്ങളോട് ആഹ്വാനം ചെയ്‌തതു. പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാൻ ഡൽഹിയിലേക്കും ഹരിയാനയിലേക്കുമുള്ള റോഡുകളെ ഇന്ത്യ-പാക് അതിർത്തിയോട് ഉപമിച്ചു. ‘കർഷകരുമായി ചർച്ച നടത്താനും അവരുടെ യഥാർത്ഥ ആവശ്യങ്ങൾ അംഗീകരിക്കാനും ഞാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു. പാകിസ്ഥാൻ അതിർത്തിയിലെ പോലെ ഡൽഹിയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാന്‍ റോഡുകളിൽ നിരവധി കമ്പികൾ സ്ഥാപിച്ചിട്ടുണ്ടെന്നും മാൻ പറഞ്ഞു.

Back to Top