ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തമായി കെട്ടിടം നിലവിൽ വന്നു, ജില്ലയിൽ കയ്യൂര്‍ചീമേനി, തൃക്കരിപ്പൂര്‍, ബെള്ളൂര്‍, മീഞ്ച, കള്ളാര്‍, കുമ്പഡാജെ എന്നീ പഞ്ചായത്തുകളിലേയും മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തമായി കെട്ടിടങ്ങളുണ്ട്.
ബേഡഡുക പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തമായി കെട്ടിടം. പഴയ കെട്ടിടത്തില്‍, വാടക മുറിയില്‍, അതല്ലെങ്കില്‍ ഒഴിഞ്ഞു കിടക്കുന്ന പഴയ വീടുകളിലൊക്കെ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുടെ കാലം കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ അധികമില്ലാത്ത വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടികള്‍ക്ക് ആകെ രൂപമാറ്റം വന്നു.സ്മാര്‍ട്ട് അംഗന്‍വാടികള്‍ ഇന്ന് ജില്ലയിലും സംസ്ഥാനത്തും ഒരുങ്ങി കഴിഞ്ഞു. കുട്ടികള്‍ക്ക് മെച്ചപ്പെട്ട പഠനാനുഭവം നല്‍കാന്‍ പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോര്‍ റൂം, ഇന്‍ഡോര്‍ ഔട്ട്ഡോര്‍ പ്ലേ ഏരിയ, ഹാള്‍, പൂന്തോട്ടം, ടിവി തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുള്ള അംഗന്‍വാടികളാണ് ഇന്ന് കൂടുതലും.
ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ 38 അംഗന്‍വാടികളിലായി 451 കുട്ടികളാണ് ഉള്ളത്.ഇതില്‍ ബാലനടുക്കം അംഗന്‍വാടിക്ക് മാത്രമായിരുന്നു സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നത്. സെപ്റ്റംബര്‍ 7ന് വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ജില്ലയിലെ ആദ്യ സ്മാര്‍ട്ട് അങ്കണവാടി ബാലനടുക്കത്ത് സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തതോടെ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പഞ്ചായത്തിലെ മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തമായി കെട്ടിടമുള്ള പഞ്ചായത്തായി മാറി. ജില്ലയില്‍ ബേഡഡുക്ക പഞ്ചായത്തിനോടൊപ്പം കയ്യൂര്‍ചീമേനി, തൃക്കരിപ്പൂര്‍, ബെള്ളൂര്‍, മീഞ്ച, കള്ളാര്‍, കുമ്പഡാജെ എന്നീ പഞ്ചായത്തുകളിലേയും മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തമായി കെട്ടിടങ്ങളുണ്ട്.