കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി ബിജെപിയില്‍

Share

ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി ബിജെപിയില്‍. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു. എ.കെ.ആന്റണി വൈകിട്ട് 5.30ന് കെപിസിസി ആസ്ഥാനത്ത് പ്രതികരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോൺഗ്രസുമായി തെറ്റി. തുടർന്ന് പദവികളെല്ലാം രാജിവയ്ക്കുകയായിരുന്നു.

പിന്നീട് കോൺഗ്രസിനെ വിമർശിച്ച് പലതവണ രംഗത്തെത്തി. 2024ലെ പൊതുതിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതോടെ, അനിലിന്‍റെ ബിജെപി പ്രവേശനം കൂടുതല്‍ ചര്‍ച്ചയായി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് നടത്തിയ പരാമർശത്തെ ചാനല്‍ ചര്‍ച്ചയില്‍ അനില്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവ്’ എന്നാണ് സ്മൃതിയെ അനില്‍ വിശേഷിപ്പിച്ചത്.

കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തിയിരുന്നു.

 

ഒരു കുടുംബത്തെ രക്ഷിക്കലാണ് ധർമമെന്ന് കോൺഗ്രസുകാർ വിശ്വസിക്കുന്നുവെന്ന് ബിജെപി അംഗത്വം സ്വീകരിച്ച എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി. തന്റെ ധർമം രാജ്യത്തെ സേവിക്കലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണം നിറവേറ്റാൻ പ്രവർത്തിക്കുമെന്നും അനിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഭഗവദ്ഗീത ഉദ്ധരിച്ചാണ് അനിൽ സംസാരിച്ചു തുടങ്ങിയത്. രാജ്യത്തെ ഉന്നതങ്ങളിലേക്ക് എത്തി‌‌‌‌ക്കാനുള്ള കാഴ്ചപ്പാട് മോദിക്കുണ്ട്. ബിജെപി രാജ്യത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത് കൃത്യമായി നടപ്പിലാക്കുന്നതിന് പ്രധാനമന്ത്രിയും പാർട്ടിയും പ്രതിജ്ഞാബദ്ധരാണ്. യുവാക്കളുടെ പ്രതിനിധിയെന്ന നിലയ്ക്ക് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകൾക്കൊപ്പം പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നു കരുതുന്നുവെന്നും അനിൽ പറഞ്ഞു. ബിജെപിയുടെ 44–ാം സ്ഥാപകദിനത്തിൽ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കാൻ അവസരം നൽകിയതിന് അനിൽ നേതൃത്വത്തിന് നന്ദി അറിയിച്ചു.

 

Back to Top