കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല

Share

റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല, നാമനിര്‍ദ്ദേശ രീതി തുടരാന്‍ ധാരണയായി. പ്ലീനറി സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്റ്റിയറിംഗ് കമ്മറ്റിയാണ് നിര്‍ണായക തീരുമാനമെടുത്തത്.

 

യോഗം തുടങ്ങിയപ്പോള്‍ തന്നെ പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് സ്വീകരിച്ചു. അദ്ധ്യക്ഷനെ നിശ്ചയിച്ചത് തെരഞ്ഞെടുപ്പിലൂടെയാണ്.

പാര്‍ട്ടിയില്‍ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം അതിലൂടെ നല്‍കാനായി. എന്നാല്‍, ലോക്സഭ തെരഞഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പുകളും വരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു മത്സരം പാര്‍ട്ടിയില്‍ നടക്കുന്നത് പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്ന് ഭൂരിഭാഗം അംഗങ്ങളും വിലയിരുത്തി. പി ചിദംബരം, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കള്‍ തെരഞ്ഞടുപ്പ് നടക്കണമെന്ന നിലപാട് സ്വീകരിച്ചു. ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രഖ്യാപിക്കുകയായിരുന്നു

 

പ്രവര്‍ത്തക സമിതിയെ നാമനിര്‍ദ്ദേശം ചെയ്യാനുള്ളത് ഐകകണ്Oമായ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.ആരും എതിരഭിപ്രായം ഉന്നയിച്ചില്ല

പുതിയ സമിതിയെ അധ്യക്ഷന്‍ നാമനിര്‍ദ്ദേശം ചെയ്യും.എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാകും പ്രവര്‍ത്തക സമിതി. തുല്യപ്രാധാന്യം എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കും.

പാര്‍ട്ടി പുന:സംഘടനയിലൂടെ പുതിയൊരു സന്ദേശം കോണ്‍ഗ്രസ് മുന്‍പോട്ട് വയ്ക്കുകയാണ്. നാളെ ഖര്‍ഗെയും, മറ്റന്നാള്‍ രാഹുലും പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Back to Top