ചെര്‍ക്കള സ്കൂളിലെത്താൻ കുട്ടികള്‍ക്ക് ദേശീയപാതയില്‍ സഞ്ചാരപാത ഇല്ല. ആയിരങ്ങള്‍ അണിനിരന്ന് പ്രതിഷേധ സംഗമം നടത്തി.

ചെര്‍ക്കള സ്കൂളിലെത്താൻ കുട്ടികള്‍ക്ക് ദേശീയപാതയില്‍ സഞ്ചാരപാത ഇല്ല. ആയിരങ്ങള്‍ അണിനിരന്ന് പ്രതിഷേധ സംഗമം നടത്തി.
ചെര്‍ക്കള : ദേശീയപാതയിൽ ചെര്‍ക്കളയില്‍ വരുന്ന മേല്‍പ്പാലം ദീര്‍ഘിപ്പിക്കുക, ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ക്ക് എന്‍.എച്ച്-ല്‍ സഞ്ചാരപാത ഒരുക്കുക എന്നീ ആവശ്യങ്ങളുമായി നാഷണല്‍ ഹൈവേയില്‍ നടത്തിയ പ്രതിഷേധ സംഗമം ശ്രീ. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉല്‍ഘാടനം ചെയ്തു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ അധ്യക്ഷനായി. മാർത്തോമാ ബധിര സ്കൂൾ മാനേജർ ഫാദർ മാത്യു ബേബി, ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, മൂസ ബി. ചെർക്കള, അബ്ദുള്ളക്കുഞ്ഞി ചെർക്കള, ബ്ലോക്ക് മെമ്പർ ജെയിംസ് സി.വി., ഹനീഫ പാറ, ഇസ്മായിൽ ബി.എ, അബ്ദുൽ റഹ്‌മാൻ ധന്യവാദ്, നാസർ ചെർക്കളം, മുഹമ്മദ് ശരീഫ് ബി.എ., ആസ്മാസ്സ് അഹമ്മദ് ഹാജി, ഹസൈനാർ ബദ്രിയ, മുഹമ്മദ് കുഞ്ഞി സി.എച്ച്., എൻ.എ. ബഷീർ തുടങ്ങിയവർ സംസാരിച്ചു. സി.എച്ച്. ഷുക്കൂർ സ്വാഗതം പറഞ്ഞു.
ദേശീയപാതയ്ക്ക് ഇരുവശത്തുമുള്ള കെട്ടിടത്തിലാണ് മൂവായിരത്തില്‍പ്പരം കുട്ടികള്‍ പഠിക്കുന്ന ചെർക്കള സ്കൂള്‍ പ്രവർത്തിക്കുന്നത്.
ദേശീയപാത വികസനം പൂര്‍ത്തിയാകുമ്പോള്‍ മേല്‍പ്പാലത്തിന്റെ ഭിത്തി വരുന്നതോടെ കുട്ടികള്‍ക്ക് സ്കൂളിലേക്ക് എത്താനുള്ള സഞ്ചാരപാത നഷ്ടപ്പെടുകയും പഠനം മുടങ്ങുന്ന അവസ്ഥയുമാണ് വരാന്‍ പോകുന്നത്. അശാസ്ത്രീയമായ അലൈന്‍മെന്റാണ് ഇതിനൊക്കെ കാരണം. കൂടാതെ, ചെര്‍ക്കള സ്കൂളില്‍ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ഓട്ടിസം സെന്റര്‍, ജില്ലയിലെ പ്രധാനപ്പെട്ട സ്പേസ് സെന്റര്‍, ഇന്‍ക്ലൂസീവ് എജുക്കേഷന്‍ സെന്റര്‍ എന്നിവയും തൊട്ടടുത്തായി മാര്‍ത്തോമ ബധിര വിദ്യാലയം, ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‍ലാം മദ്രസ്സ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും അതുപോലെ കൃഷി ഓഫീസ്, ബ്ലോക്ക്, ഐ.സി.ഡി.എസ്. ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങളിലെയെല്ലാം ആശ്രയിക്കുന്ന ആളുകൾക്ക് സഞ്ചാരപാത മുടങ്ങുകയാണ്.
വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പ്രതിഷേധ സമരം തുടരാനാണ് കര്‍മ്മ സമിതിയുടെ തീരുമാനം. പ്രതിഷേധ സംഗമത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരികൾ, രക്ഷിതാക്കള്‍, പി.ടി.എ. കമ്മിറ്റി പ്രതിനിധികൾ നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, വിവിധ ക്ലബ് അംഗങ്ങള്‍, നാട്ടുകാർ തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ അണിനിരന്നു.