ചരിത്രമായി സ്റ്റെഫാനി, പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി

Share

ചരിത്രമായി സ്റ്റെഫാനി, പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മത്സരം നിയന്ത്രിച്ച് വനിതാ റഫറി. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാർട്ടാണ് ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായത്. പോളണ്ട് – മെക്സികോ മത്സരത്തിലാണ് സ്റ്റെഫാനി ഫ്രപ്പാര്‍ട്ട് അസിസ്റ്റന്റ് റഫറിയായി സ്റ്റെഫാനി മത്സരം നിയന്ത്രിച്ചത്. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിലെ നാലാമത്തെ റഫറിയായിരുന്നു സ്റ്റെഫാനി. 974 സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 2020ല്‍ മെന്‍സ് ചാംപ്യന്‍സ് ലീഗ് നിയന്ത്രിച്ച ആദ്യ വനിതാ റഫറിയായ സ്റ്റെഫാനി മാറിയിരുന്നു.

 

38കാരിയായ സ്റ്റെഫാനി ഫ്രെഞ്ച് ലീഗ് 1ലും യൂറോപ്പാ ലീഗിന്‍റെ രണ്ടാം പാദത്തിലും റഫറിയായിരുന്നു. ചാംപ്യന്‍സ് ലീഗില്‍ യുവെന്‍റസും ഡൈനാമോ കീവും തമ്മിലുള്ള മത്സരമാണ് സ്റ്റെഫാനി നിയന്ത്രിച്ചത്. 2019ല്‍ ചെല്‍സിയും ലിവര്‍പൂളും തമ്മിലെ യുവെഫാ സൂപ്പര്‍കപ്പ് ഫൈനലിലും സ്റ്റെഫാനി കളി നിയന്ത്രിച്ചിരുന്നു. 13ാം വയസിലാണ് സ്റ്റെഫാനി റഫറിയാവുന്നത്. 18 വയസില്‍ അണ്ടര്‍ 19 നാഷണല്‍ മത്സരങ്ങളില്‍ അവര്‍ റഫറിയായി. 2014ല്‍ ലീഗ് 2 നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി അവര്‍ മാറിയിരുന്നു. 2015ലെ വനിതാ ലോക കപ്പിലും സ്റ്റെഫാനി റഫറിയായിരുന്നു. 2019,2020,2021 വര്‍ഷങ്ങളില്‍ മികച്ച വനിതാ റഫറിക്കുള്ള ലോക പുരസ്കാര ജോതാവ് കൂടിയാണ് സ്റ്റെഫാനി.

 

സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുള്ള ഖത്തറിലെ മത്സര നിയന്ത്രണത്തേക്കുറിച്ച് സ്റ്റെഫാനി നേരത്തെ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. താനവിടെ മത്സരത്തിനാണ് പോവുന്നത്. അവിടുത്തെ സാഹചര്യം ആസ്വദിക്കാനല്ല പോകുന്നത്. ചിലപ്പോള്‍ ഈ ലോകകപ്പ് ഖത്തറിന്‍റെ സ്ത്രീകളോടുള്ള മനോഭാവത്തിന് മാറ്റം വരുത്താന്‍ സഹായിച്ചേക്കും. സ്റ്റെഫാനിയടക്കം മൂന്ന് വനിതാ റഫറിമാരാണ് ഈ ലോകകപ്പിൽ മത്സരം നിയന്ത്രിക്കാനെത്തുന്നത്. ഫ്രാന്‍സുകാരിയായ സ്റ്റെഫാനി, റുവാണ്ടയുടെ സലിമ മുകാന്‍സാംഗ, ജപ്പാന്‍റെ യംഷിതാ യോഷിമി എന്നിവരാണ് ദോഹയില്‍ ചരിത്രത്തിന്‍റെ ഭാഗമാകുന്ന വനിതാ റഫറിമാര്‍.

 

വനിതകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ശക്തമായ സൌദി അറേബ്യയും ഇറാനും അടക്കമുള്ള രാജ്യങ്ങളുടെ മത്സരം നിയന്ത്രിക്കാന്‍ വനിതാ റഫറിമാര്‍ എത്തുന്നതില്‍ വിലക്കില്ലെന്നാണ് റഫറി സംഘത്തിന്‍റെ തലവനായ പിയര്‍ലൂജി കൊളീന നേരത്തെ വ്യക്തമാക്കിയത്. നിലവിലെ മൂന്ന് റഫറിമാരെ തെരഞ്ഞെടുത്തത് അവര്‍ സ്ത്രീകളായതുകൊണ്ടല്ല മറിച്ച് മികച്ച റഫറിമാരായതുകൊണ്ടാണെന്നും പിയര്‍ലൂജി കൊളീന വ്യക്തമാക്കി.

Back to Top